രാഹുലിനെതിരെയുള്ള മൂന്നാം ബലാത്സംഗ കേസ്: പരാതിക്കാരി വിദേശത്ത്, മൊഴി രേഖപ്പെടുത്തിയത് വീഡിയോ കോൺഫറൻസിലൂടെ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ പരാതിയിലെ പരാതിക്കാരി തിരുവല്ല സ്വദേശിയെന്ന് വിവരം. വിദേശത്താണ് ഇപ്പോൾ യുവതിയുള്ളത്. വീഡിയോ കോൺഫറൻസിലൂടെയാണ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. നാളെ യുവതി നാട്ടിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പത്തനംതിട്ട എആർ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ രാഹുലിൻ്റെ വിശദമായ മൊഴി എടുക്കും. എസ്ഐടി മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് ഷൊർണൂർ ഡിവൈഎസ്പി കഴിഞ്ഞ ദിവസം അർദ്ധരാത്രി പാലക്കാട്ടെ ഹോട്ടലിൽ എത്തി രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. നീക്കം അതീവരഹസ്യമാക്കി വെക്കാൻ കർശന നിർദേശം ഉണ്ടായിരുന്നു. രാഹുലിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ജി പൂങ്കുഴലി എ ആർ ക്യാംപിലേക്ക് എത്തിയിട്ടുണ്ട്.
ആദ്യ രണ്ടു പരാതികളിലേതുപോലെ തന്നെ ബലാത്സംഗവും, പീഡനവും , ഭീഷണിയും ആരോപിച്ച് ആണ് ഈ പരാതിയും വന്നിട്ടുള്ളത്. ഇപ്പോൾ വിദേശത്ത് താമസിക്കുന്ന വിവാഹിതയായ യുവതി ആണ് രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ഇ മെയിൽ വഴി പരാതി നൽകിയത്. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടതെന്നും പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി വെളിപ്പെടുത്തി. വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകി. ഒരു കുഞ്ഞ് വേണം എന്നും കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു.
ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. റൂമിൽ എത്തിയപാടെ ഒരു വാക്ക് പോലും പറയാതെ കടന്നാക്രമിച്ചു. നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം എന്ന് പരാതിക്കാരി പറയുന്നു. മുഖത്ത് അടിക്കുകയും ദേഹമാകെ മുറിവുണ്ടാകുകയും ചെയ്തു. ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ അസഭ്യം പറഞ്ഞു. മറ്റ് ആരുടെ എങ്കിലും കുഞ്ഞാകും എന്ന് അധിഷേപിക്കുകയും ചെയ്തു. അതിൽ മനം നൊന്ത് താൻ ഡിഎൻഎ പരിശോധനക്ക് തയ്യാറായി. എന്നാൽ രാഹുൽ വിസമ്മതിച്ചു. ഇതിനുള്ള തെളിവുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.




