ബന്ധുവെന്ന പേരിലെത്തി, വയോധിക ചായ എടുക്കാൻ പോയ തക്കത്തിന്.. മുക്കുപണ്ടമടക്കം ആഭരണവും ഫോണുമായി മുങ്ങി…

വയോധികയുടെ വീട്ടിൽ ബന്ധുവെന്ന വ്യാജേന എത്തി. വയോധിക ചായയിടാൻ പോയ സമയത്ത് സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ചതായി പരാതി. പന്തലക്കോട് ദേവിനഗർ നെടുവിള പൊയ്കയിൽ ഗൗരീശം വീട്ടിൽ വിജിതയുടെ വീട്ടിലാണ് മോഷണം നടന്നത്. വയോധിക വീട്ടിൽ തനിച്ചുള്ള സമയം ബന്ധുവെന്ന വ്യാജേനയാണ് വീട്ടിൽക്കയറി മോഷണം നടത്തിയത്. വിജിതയുടെ ഭർത്താവിൻ്റെ മാതാവ് സരോജിനി അമ്മ വീട്ടിൽ മുറ്റമടിക്കുന്നതു കണ്ടുവന്ന മോഷ്ടാവ് ബന്ധുവെന്ന പേരിൽ കുശലം പറഞ്ഞ് വീടിനുള്ളിൽ കയറിപ്പറ്റുകയായിരുന്നു. ഇവർ ചായ എടുക്കാൻ പോയ സമയം നോക്കി വീട്ടിലുണ്ടായിരുന്ന അലമാരയടക്കം തുറന്ന് മൊബൈൽ ഫോണും ഒരു ലക്ഷം രൂപയോളം വിലയുള്ള സ്വർണമാലയുമായി മോഷ്ടാവ് മുങ്ങുകയായിരുന്നു.
മാലയോടൊപ്പം ഉണ്ടായിരുന്ന മറ്റ് ചില ആഭരണങ്ങൾ കാണാതായിട്ടുണ്ടെങ്കിലും ഇമിറ്റേഷൻ ഗോൾഡ് ആണെന്നാണ് വിവരം. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു. സിസിടിവി പരിശോധനയിൽ ഇയാൾ സമീപത്തെ വീടുകളിലും എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.


