കാട്ടാന ശല്യം ഒഴിവാക്കാൻ ആണ് കോടികൾ മുടക്കി സൗരോർജ്ജ തൂക്കുവേലി വച്ചത്.. എന്നിട്ടോ… എല്ലാം തകർത്തു..

കാട്ടാന ശല്യം ഒഴിവാക്കാനായി സ്ഥാപിച്ച സൗരോർജ്ജ തൂക്കുവേലി കാട്ടാനകൂട്ടെ തന്നെ തകർത്തു. അതിരപ്പിള്ളി മേഖലയിൽ കോടികൾ മുടക്കി സ്ഥാപിച്ച പദ്ധതിയാണ് നശിച്ചത്. തൂക്കുവേലി നിർമ്മാണത്തിലെ അപാകതയാണ് ആനകൂട്ടത്തിന് തൂക്കുവേലികൾ തകർക്കാൻ എളുപ്പമായതെന്നാണ് ആരോപണം.

വെറ്റിലപ്പാറ, പിള്ളപ്പാറ, പായമ്മക്കടവ് എന്നിവിടങ്ങളിൽ ഈയടുത്ത് സ്ഥാപിച്ച സൗരോർജ്ജ തൂക്കുവേലിയാണ് സ്ഥാപിച്ച് ആഴ്ചകൾ പിന്നിടും മുമ്പേ തകർന്ന് വീണത്. വെറ്റിലപ്പാറ, പിള്ളപ്പാറ എന്നിവിടങ്ങളിൽ ഓരോ സ്ഥലത്തും പായമ്മക്കടവിൽ മൂന്നിടത്തുമാണ് തൂക്കുവേലി കാട്ടാനകൂട്ടം തകർത്തിരിക്കുന്നത്.

വേലിയോട് ചേർന്ന് നിൽക്കുന്ന മരച്ചില്ലകൾ വേലികളിൽ തട്ടുന്നത് മൂലം വൈദ്യുതിയുടെ പ്രഹരം കുറയും. ഈ ഭാഗങ്ങളിലാണ് വേലികൾ കൂടുതലായും തകർന്നിരിക്കുന്നത്. വേലി നിർമ്മാണം ശാസ്ത്രീയമല്ലെന്ന് വനം വകുപ്പ്, പ്ലാന്റേഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിട്ടും ഗൗനിച്ചില്ലെന്നും ആക്ഷേപമുണ്ട്. നബാർഡിന്റെ സഹകരണത്തോടെ ചാലക്കുടി വനം ഡിവിഷനിൽ 2.24 കോടി രൂച ചെലവിട്ടാണ് വൈദ്യുതി വേലി സ്ഥാപിച്ചത്.

ചാലക്കുടി പുഴയോരത്ത് അതിരപ്പിള്ളി, പരിയാരം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വിരിപ്പാറ മുതൽ കണ്ണംകുഴിതോട് വരെയുള്ള 18 കിലോമീറ്റർ ഭാഗത്താണ് വൈദ്യുത തൂക്കുവേലി സ്ഥാപിക്കുന്നത്. ഇതിന് പുറമെ ചാലക്കുടി – വാഴച്ചാൽ ഡിവിഷനുകളിലായി 80 കിലോമീറ്ററോളം ദൂരത്തിലും വൈദ്യുത തൂക്കുവേലി സ്ഥാപിക്കുന്നുണ്ട്. ഇത്രയുമധികം ദൂരത്തിൽ സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. വന്യജീവികളുടെ ശല്യം ഒഴിവാക്കാനായി ട്രഞ്ച്, വൈദ്യുതവേലി എന്നിവ സ്ഥാപിച്ചിട്ടും ഫലമില്ലാതായതോടെയാണ് സൗരോർജ്ജ തൂക്കുവേലി പരീക്ഷണടിസ്ഥാനത്തിൽ സ്ഥാപിച്ചത്. എന്നാൽ അശാസ്ത്രീയമായ നിർമ്മാണവും കെടുകാര്യസ്ഥതയും കോടികൾ ചെലവിട്ട ഈ പദ്ധതിയും അവതാളത്തിലാക്കി.

Related Articles

Back to top button