കുട്ടികളെയും, സ്ത്രീകളെയും ആക്രമിക്കുന്നു, ബൈബിൾ കത്തിക്കുന്നു; ഈ ആക്രമണങ്ങൾ ഭരണകൂടത്തിന്റെ ഒത്താശയോട്, ആരോപണമായി മുഖ്യമന്ത്രി

വർഗീയ ശക്തികൾ രാജ്യത്ത് വിഭാഗീയയുടെ വിത്തുകൾ പാകുന്നുവെന്ന് മുഖ്യമന്ത്രി പണറായി വിജയൻ. കേരളം വർഗീയതയെ പ്രതിരോധിച്ച് നിൽക്കുന്നു. എന്നാൽ കേരളത്തിൽ ചില വർഗീയ ശക്തികളുണ്ട്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെമ്പാടും ക്രൈസ്തവർക്കെതിരായി നടക്കുന്ന ആക്രമണങ്ങളിൽ മുഖ്യമന്ത്രിപിണറായി വിജയൻ വിമർശിച്ചു. ക്രൈസ്തവർക്ക് എതിരായ ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണ്.
സമാധാനത്തിന്റെ സന്ദേശം നൽകുന്ന ക്രിസ്തുമസ് ആഘോഷം പോലും തടസപ്പെടുത്തുന്നു. കുട്ടികളെയും, സ്ത്രീകളെയും അക്രമിക്കുകയും ബൈബിൾ കത്തിക്കുകയും ചെയ്യുന്നു. ഈ ആക്രമണങ്ങൾ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് നടത്തപ്പെടുന്നത് എന്നും മുഖ്യമന്ത്രി വിമർശിച്ചു. ഉത്തരേന്ത്യയിൽ നടപ്പാക്കിയത് ഇവിടെ ഇറക്കുമതി ചെയ്യാൻ നോക്കുന്നുണ്ട്. അത് ഇവിടെ നടപ്പാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷത കേവലം ഒരുവാക്കല്ല സംസ്ഥാനത്തിന്റെ ജീവ ശ്വാസമാണ്. ന്യൂനപക്ഷ വർഗീയതയും, ഭൂരിപക്ഷ വർഗീയതയും നാടിനു ആപത്താണ്. അതിനെതിരെ മുഖം നോക്കാതെ നടപടി എടുക്കും. ആരാധനാലയങ്ങൾക്കും മത സ്ഥാപനങ്ങൾക്കും നേരെ ഇവിടെ ആരുടേയും കൈ ഉയരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് പലയിടത്തും ബുൾഡോസർ ഉപയോഗിച്ചു വീടുകൾ തകർക്കുമ്പോൾ നാം ഇവിടെ വീടുകൾ നിർമിച്ചു നൽകുന്നു. ലൈഫ് പദ്ധതി യിൽ പൂർത്തിയാക്കിയ വീടുകളുടെ എണ്ണം മാർച്ചിൽ 5 ലക്ഷം ആകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



