കള്ളന്മാരുടെ ഇഷ്ടയിടമായി ആലപ്പുഴ…വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഇരുപ്പത്തിരണ്ടുകാരിയുടെ….

ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ വീടുകളുടെ വാതിലുകൾ കുത്തിതുറന്ന് മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മോഷ്ടാവിനെ തിരിച്ചറിയാനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുകയാണ്. ഇന്ന് പുലർച്ചെയാണ് നങ്ങ്യാർകുളങ്ങരയിൽ മൂന്ന് വീടുകളിൽ മോഷ്ടാവെത്തിയത്.

ഇന്ന് പുലർച്ചെ രണ്ടുമണിക്ക് നങ്ങ്യാർകുളങ്ങര അയിരൂട്ടിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മോഹനൻറെ മകൾ മേഘ(22) യുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. വീടിൻറെ പിൻവശത്തുള്ള രണ്ടു വാതിലുകൾ കുത്തി തുറന്ന് അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും അപഹരിച്ചു.

പുലർച്ചെ ഒരു മണിയോടെ നങ്ങ്യാർകുളങ്ങര അരശേരിൽ കൃഷ്ണാസിൽ ആശയുടെ വീടിൻറെ മുൻവശത്തെ ഡോർ പൊളിച്ച് അകത്തു കയറിയ കള്ളൻ മകൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ആശയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ബഹളം വെച്ചപ്പോൾ മോഷ്ടാവ് കടന്ന് കളഞ്ഞു. വീട്ടിലെ റൂമുകളിലെ അലമാരകളും മേശയും പരതി അലങ്കോലപ്പെട്ട നിലയിലാണ്. ആശയുടെ കഴുത്തിൽ നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്.

സമീപത്തെ ശ്യാം നിവാസിൽ ശരത്തിന്റെ വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്നു അകത്തു കയറിയ മോഷ്ടാവ് മുറിയിൽ മേശപ്പുറത്ത് വെച്ചിരുന്ന വരവ് മാലയും രണ്ടു ഗ്രാം താലിയും മോഷ്ടിച്ചു.

Related Articles

Back to top button