രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ പ്രതീക്ഷയോടെ ഉറ്റുനോക്കി കേരളം; 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന്

പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ 9 മണിയ്ക്ക്. 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വയ്ക്കും. പരമ്പരാഗത വ്യവസായം മുതൽ വൻകിട വ്യവസായങ്ങൾ വരെ ബജറ്റിൽ ഇടംപിടിക്കുമെന്നാണ് സൂചന. രണ്ട് തിരഞ്ഞെടുപ്പുകളിലെ തോൽവി മറികടക്കാൻ എൽഡിഎഫിന് ആവശ്യമായതെല്ലാം ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ക്ഷേമപെൻഷൻ വർദ്ധിക്കുമോ എന്നതും ഏവരും ഉറ്റ് നോക്കുന്ന കാര്യമാണ്.
സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാൻ മദ്യത്തിൻറെ വില കൂട്ടില്ല. മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണി ഇറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ അതിൻ്റെ സമ്മർദ്ദം കൂടുതൽ ധനമന്ത്രിയ്ക്ക് മുകളിലാണ്. നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യത്തിനാണ് കൂടുതൽ ഊന്നൽ നൽകുക. പ്രതിമാസം ആയിരം രൂപ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ, യുവാക്കൾക്കുള്ള കണക്ട് വർക്ക് സ്കോളർഷിപ്പിന്റെ തുക എന്നിവ നേരിയ നിലയിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതി ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ തുടർ നടപടികൾ പ്രഖ്യാപിക്കും.
വയോജനങ്ങൾക്ക് വേണ്ടിയുള്ള സിൽവർ എക്കണോമിക് പദ്ധതി പ്രഖ്യാപിച്ചേക്കും. ‘റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കണമെന്ന ആവശ്യം കേരള കോൺഗ്രസ് ഇതിനോടകം തന്നെ മുന്നോട്ടു വച്ചിട്ടുണ്ട്. അതിൽ വർദ്ധനവ് ഉണ്ടാകുമോ എന്ന് നാളെ അറിയാം. പരമ്പരാഗത വ്യവസായങ്ങൾ നേരിടുന്ന പ്രതിസന്ധികൾ ബജറ്റിൽ പറയുന്നതിനൊപ്പം, പണവും വകയിരുത്തും. വരുമാനം കണ്ടെത്താൻ സാധാരണഗതിയിൽ മദ്യത്തെ ആണ് ധനമന്ത്രിമാർ ആശ്രയിക്കാറ് എന്നാൽ ഇത്തവണ മദ്യത്തിൻ്റെ വില കൂട്ടില്ല. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ പ്രഖ്യാപനവും കുടിശിക വിതരണവും ബജറ്റിൽ ഉണ്ടായേക്കും.



