ദമ്പതികളും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…റിപ്പോർട്ടിൽ…
ഉപ്പുതറയില്‍ ജീവനൊടുക്കിയ നാലംഗ കുടുംബത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. നാല് പേരുടേയും തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കുട്ടികളെ കെട്ടി തൂക്കിയ ശേഷം ഇരുവരും തൂങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച രേഷ്മ രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
ഇന്നലെ വൈകിട്ടാണ് ഉപ്പുതറ 9 ഏക്കറില്‍ സജീവ്, ഭാര്യ രേഷ്മ, മക്കളായ ദേവന്‍, ദിയ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തെ പുറത്തുകാണാതായതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നാല് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ സാമ്പത്തിക ബാധ്യതമൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്ന വിവരം പുറത്തുവന്നു. സജീവിന്റെ പിതാവ് മോഹനനും ഇത് സ്ഥിരീകരിച്ചു. വാഹന വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഫിനാന്‍സ് കമ്പനി സജീവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറഞ്ഞിരുന്നു.