മറ്റത്തൂരിലെ രാഷ്ട്രീയ കൂറുമാറ്റം കേവലം പക്വതക്കുറവുമൂലം; ഒ ജെ ജനീഷ്

മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് നേതാക്കൾ ബിജെപിക്കൊപ്പം ചേർന്ന സംഭവത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. മറ്റത്തൂരിലെ രാഷ്ട്രീയ കൂറുമാറ്റം കേവലം പക്വതക്കുറവുമൂലം സംഭവിച്ചതാണെന്നും യുഡിഎഫ് അംഗങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നും ജനീഷ് പറഞ്ഞു. തൃശൂരിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ജനീഷിന്റെ പ്രതികരണം.

പാർട്ടി ആവശ്യപ്പെട്ടാൽ രാജിവെക്കാമെന്ന് ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസ് വൈസ് പ്രസിഡന്റ് നൂർജഹാൻ രാജിവെക്കുമെന്ന് ജനീഷ്  വ്യക്തമാക്കി. അതേസമയം, പ്രസിഡന്റ് പദത്തില്‍ നിയന്ത്രണം ഇല്ലെന്ന് വിമതര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇന്നുതന്നെ തീരുമാനം ഉണ്ടായേക്കും. പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ടി എം ചന്ദ്രന്‍ പറഞ്ഞു. മറ്റത്തൂർ വിഷയം അവസാനിച്ചുവെന്നും തെറ്റുതിരുത്തുന്നത് നല്ല കാര്യമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയ പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ പാടില്ല. തെറ്റുപറ്റിയെന്ന് ഏറ്റുപറയണം. തെറ്റുതിരുത്തിവരുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും. അതാണ് പാര്‍ട്ടി ലൈനെന്നും അദ്ദേഹം പറഞ്ഞു.

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്. 24 അംഗ പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് ടെസിയെ പിന്തുണച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ എന്നിവരെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെൻഡ്  ചെയ്യുകയായിരുന്നു.

Related Articles

Back to top button