പെരുന്നാളിന് ഡാൻസ്..പിന്നാലെ മറ്റൊരു സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചെടുത്തു.. പോലീസിന് പ്രതിയെ പിടികൂടാൻ കഴിയില്ലെന്ന് കുടുംബസമ്മേളനത്തിൽ റിജോ..
The footage of Rijo Antony dancing during the Amb Perunnal
ചാലക്കുടി ബാങ്ക് കവർച്ചയ്ക്ക് രണ്ട് ദിവസം മുൻപ് പ്രതി റിജോ ആന്റണി ചാലക്കുടി സെന്റ് മേരീസ് ഫൊറോന പളളിയിലെ അമ്പ് പെരുന്നാൾ ആഘോഷത്തിനിടെ ഡാൻസ് കളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആഘോഷം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് പ്രതി ബാങ്കിൽ കവർച്ച നടത്തുന്നത്. പെരുന്നാളിന് പോയപ്പോഴാണ് സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് സംഘടിപ്പിച്ചത്. മറ്റൊരു സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് റിജോ ആന്റണി എടുത്തു മാറ്റുകയായിരുന്നു.
അതേ സമയം, പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിൻ്റെ അന്ന് റിജോയുടെ വീട്ടിൽ കുടുംബ സമ്മേളനം നടത്തിയിരുന്നതായി മുൻസിപ്പിൽ കൗൺസിൽ വാർഡ് മെമ്പർ ജിജി ജോൺസൺ വെളിപ്പെടുത്തി. കുടുംബ സമ്മേളനം നടക്കുന്ന സമയത്ത് ബാങ്ക് കൊളളയെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും കളളനെ പിടിക്കാൻ പോലീസിന് കഴിയില്ലെന്ന് റിജോ പറഞ്ഞതായും ജിജി വിൻസൻ പറയുന്നു.
‘ഇന്നലെ ഉച്ചയോടെ കുടുംബ സമ്മേളനം നടത്തിയിരുന്നത് പ്രതി റിജോയുടെ വസതിയിലായിരുന്നു. അത് കഴിഞ്ഞാണ് പൊലീസ് റിജോയെ കസ്റ്റഡിയിലെടുത്തത്. കവർച്ചയെ കുറിച്ച് സംസാരിച്ചപ്പോൾ കളളനെ പിടിക്കാൻ കഴിയില്ലെന്നും അയാൾ എവിടെയെങ്കിലും പോയി കാണുമെന്ന് റിജോ പറഞ്ഞിരുന്നു. കവർച്ച നടത്തിയതിന് ശേഷം റിജോ അസ്വഭാവികമായി പെരുമാറിയിരുന്നില്ലെ’ന്നാണ് ജിജി ജോൺസണിന്റെ പ്രതികരണം.
ചാലക്കുടിയിൽ ബാങ്ക് കൊള്ളയടിച്ച പണം തട്ടിയ റിജോ ആന്റണിയെ ഞായറാഴ്ച രാത്രിയാണ് പൊലീസ് പിടികൂടുന്നത്. 40 ലക്ഷത്തിലധികമായിരുന്നു റിജോയുടെ കടം. മോഷണത്തിന് പിന്നാലെ 2.90 ലക്ഷം ഒരാൾക്ക് കടം വീട്ടാനായി കൊടുത്തു. മോഷ്ടിച്ച പണം കൊണ്ട് മദ്യം വാങ്ങി. ബാക്കി പണം പൊട്ടിക്കൊതെ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പറയുന്നുണ്ട്. ഭാര്യ കുവൈറ്റിലെ നഴ്സാണ്. അവധിക്ക് ഭാര്യ നാട്ടിലേക്ക് തിരിച്ചെത്താനായെന്നും കടം വീട്ടേണ്ടതിനാലാണ് മോഷണം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കിൽ കയറി കവർച്ച നടത്തിയത്. കവർച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കവർച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിൻ്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയിൽ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമർത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്. എന്നാൽ മാറ്റാതിരുന്ന ഷൂവാണ് പ്രതിയിലേയ്‌ക്കെത്താന്‍ പൊലീസിന് തുണയായത്. വസ്ത്രവും വാഹനത്തിലെ മാറ്റവുമെല്ലാം പൊലീസിൻ്റെ കണ്ണവെട്ടിക്കാൻ തുണയായെങ്കിലും ഷൂസിൻ്റെ അടിഭാഗത്തെ നിറം പിടിവള്ളിയാക്കിയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്. കവർച്ചയ്ക്ക് മുമ്പോ ശേഷമോ ഫോൺ ഉപയോഗിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.