അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്തിയത്..

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപന സമ്മേളനത്തിന് സർക്കാർ ചെലവിടുന്നത് ഒന്നരക്കോടി രൂപ. പാവപ്പെട്ടവർക്കുള്ള ഷെൽട്ടർ നിർമാണ ഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ ഒന്നരക്കോടി രൂപ എടുത്തിരിക്കുന്നത്. ഷെൽട്ടർ നിർമ്മാണത്തിന് ആദ്യം നീക്കി വച്ചത് 52.8 കോടി രൂപയാണ്. അതിൽ നിന്ന് 1.5 കോടി വെട്ടിക്കുറച്ച് 51.3 കോടിയാക്കി മാറ്റിയിരിക്കുകയാണ്.
കേരളപ്പിറവി ദിനമായ ഇന്നാണ് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളപ്പിറവി ദിനത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് മുഖ്യമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. സർക്കാരിന്റെ അവകാശവാദം ശുദ്ധ തട്ടിപ്പെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു.തുടർന്ന് പ്രഖ്യാപനം കേൾക്കാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. പ്രതിപക്ഷനേതാവ് സഭയിൽ പറഞ്ഞത് തീർത്തും അപ്രസക്തമാണെന്നും അവർ തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളിൽ നിന്ന് പറയുന്നതാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.
എന്തിനാണ് പ്രതിപക്ഷം പ്രഖ്യാപനത്തെ ഭയപ്പെടുന്നതെന്നാണ് മനസിലാവാത്തത്. കേരളം അതിദാരിദ്രമുക്തമെന്ന് പ്രഖ്യാപിക്കുന്ന വിവരം കേരളത്തിനും അറിയാം അതിന് പുറത്തും അറിയാം. ഇത് ചരിത്രപ്രധാനമായ ഒരു കാര്യമായതുകൊണ്ട് നമ്മുടെ നാടിനെയും രാജ്യത്തെയും ലോകത്തെയും അറിയിക്കാൻ ഏറ്റവും ഉചിതമായ മാർഗം എന്ന് കണ്ടതുകൊണ്ടാണ് നിയമസഭയുടെ നടപടിക്രമങ്ങളിലൂടെ പ്രഖ്യാപനം നടത്താൻ തീരുമാനിച്ചത്.ഈ സർക്കാർ നടപ്പാക്കാവുന്ന കാര്യമെന്താണോ അതേ പറയാറുള്ളുവെന്നും പ്രതിപക്ഷ നേതാവിന് മറുപടിയായി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.



