സ്ത്രീ പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരുടെ അറസ്റ്റ് തടഞ്ഞു…
കൊച്ചി: സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള ഭീഷണിയില്‍ കോട്ടുവള്ള പുളിക്കത്തറ വീട്ടില്‍ ആശ പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായവുടെ അറസ്റ്റ് തടഞ്ഞു. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാര്‍, ഭാര്യ എന്‍ കെ ബിന്ദു, മകള്‍ ദിവ്യ പ്രദീപ്, മരുമകന്‍ നിമോഷ് കെ യു എന്നിവരുടെ അറസ്റ്റ് സിംഗിള്‍ ബെഞ്ച് തടഞ്ഞത്.
പ്രദീപ് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റെ നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നോര്‍ത്ത് പറവൂര്‍ പൊലീസിനോട് മറുപടി തേടി. പൊലീസ് മൂന്നാഴ്ചയ്ക്കകം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കണം.നാല് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സെപ്തംബര്‍ 12ന് വീണ്ടും പരിഗണിക്കും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കേസില്‍ മറ്റൊരു പ്രതിയും പ്രദീപിന്റെ മകളുമായ ദീപയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പറവൂര്‍ മജിസ്ട്രേറ്റ് കോടതി ദീപയ്ക്ക് ജാമ്യം നല്‍കി.



