17കാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു… പ്രതി കുറ്റക്കാരനെന്ന് തെളിയിക്കാനായത്…
17കാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് കുറ്റക്കാരൻ. കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാണ് ശാരികയെ അയൽവാസി സജിൽ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായി. അഡി. ജില്ലാ കോടതി-ഒന്ന് നാളെ ശിക്ഷ വിധിക്കും.
2017 ജൂലൈ 14ന് വൈകിട്ടാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് ശാരികയെ പ്രതി മൃഗീയമായി കൊലപ്പെടുത്തിയത്. ശാരികയുടെ കടമ്മനിട്ടയിലെ ബന്ധുവീട്ടിൽ വച്ച് പെട്രോൾ ശരീരത്തിലൂടെ ഒഴിച്ച് സജിൽ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിൽസയ്ക്കായി പിന്നീട് ഹെലികോപ്റ്റർ മാർഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22നായിരുന്നു മരണം. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായെടുത്താണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.