നടന്മാര്‍ പണം നല്‍കിയത് മോഡലിന്.. മോഡലിലൂടെ ആ പണം സുല്‍ത്താനയിലേക്കും.. യുവതി അഴിക്കുള്ളിലാകാൻ സാധ്യത കൂടുന്നു.. മലയാള സിനിമയെ ഞെട്ടിച്ച് ഇനിയും ‘ഹൈബ്രിഡ് കഞ്ചാവ്’ അറസ്റ്റുകള്‍….
മലയാള സിനിമയെ ഞെട്ടിച്ച് ഇനിയും ‘ഹൈബ്രിഡ് കഞ്ചാവ്’ അറസ്റ്റുകള്‍ക്ക് സാധ്യത. രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി തസ്ലിമ സുല്‍ത്താനയും സിനിമാതാരങ്ങളും തമ്മിലുള്ള ഇടപാടുകളുടെ ഇടനിലക്കാരി മോഡലിങ് രംഗത്തുള്ള പാലക്കാട് സ്വദേശിനിയാണെന്ന നിഗമനത്തില്‍ എക്‌സൈസ്.നടന്‍മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ഈ യുവതിക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എക്‌സൈസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. 28ന് ആലപ്പുഴയിലെ എക്‌സൈസ് ഓഫിസില്‍ ഹാജരാകാനാണു നോട്ടിസ്. അന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും. ചോദ്യം ചെയ്യലിന് യുവതി എത്തില്ലെന്നും സൂചനകളുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് യുവതി ശ്രമിച്ചേക്കും.
നടന്‍മാരും യുവതിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകള്‍ എക്‌സൈസിനു ലഭിച്ചു. ഈ യുവതിയും തസ്ലിമയുമായും സാമ്പത്തിക ഇടപാടുണ്ട്. ഇതോടെയാണ് ഇവര്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചെന്ന നിഗമനത്തില്‍ എക്‌സൈസ് എത്തിയത്. തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സാപ് ചാറ്റ്, ഷൈന്‍ ടോം ചാക്കോയുമായുള്ള വാട്‌സാപ് കോള്‍ ഹിസ്റ്ററി എന്നിവ ലഭിച്ചെങ്കിലും സാമ്പത്തിക ഇടപാടിനു തെളിവു കിട്ടിയിരുന്നില്ല.ഇടനിലക്കാരിയുടെ തെളിവ് കിട്ടിയത് നിര്‍ണ്ണായകമാണ്. ഇതോടെ ഇവര്‍ കഞ്ചാവ് കച്ചവടത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ അതുകൊണ്ടു തന്നെ ജാമ്യമില്ലാ കുറ്റം നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ മോഡലിനെ അറസ്റ്റു ചെയ്യാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ടാണ് യുവതി ചോദ്യം ചെയ്യലിന് എത്തുമോ എന്ന സംശയം ഉയരുന്നത്. ഏതായാലും ഇവര്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്.

