കാർ ബസിലിടിച്ചു, വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു.. ആറുപേർക്ക് പരിക്ക്.. ആശുപത്രിക്ക് മുന്നിലും തല്ല്…

കോഴിക്കോട് – താമരശ്ശേരി റൂട്ടില്‍ ഓടുന്ന അമാന്‍ സിന്‍ഡിക്കേറ്റ് എന്ന സ്വകാര്യ ബസ്സും, കാറും തമ്മില്‍ കുന്ദമംഗലം ഐഐഎമ്മിന് സമീപം ഉരസി ബസ്സ് മുന്നോട്ട് എടുത്തപ്പോള്‍ കാറിന്റെ ഒരു ഭാഗം പൊളിഞ്ഞു. അപകടം നടന്നത് ഗതാഗതക്കുരുക്കുള്ള ഭാഗത്തായതിനാല്‍ വാഹനങ്ങള്‍ മാറ്റിയിടാന്‍ ട്രാഫിക് പോലീസ് ഇരുകൂട്ടരോടും നിര്‍ദേശിച്ചു. എന്നാല്‍ മുന്നോട്ട് മാറ്റിയിടാതെ ബസ്സ് സ്ഥലത്തുനിന്ന് എടുത്തുപോയി എന്നാരോപിച്ച് കാറിലുണ്ടായിരുന്നവരും അവരുടെ സുഹൃത്തുക്കളും താമരശ്ശേരി കാരാടിയില്‍ വെച്ച് ബസ്സ് തടഞ്ഞു. ബസ്സ് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അവരുടെ സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു.

ഇവിടെ വെച്ച് ഇരുകൂട്ടരും പരസ്പരം വാക്കേറ്റവും കയ്യാങ്കളയും നടന്നു. സംഭവത്തില്‍ പരിക്കേറ്റു എന്നാരോപിച്ച് കാര്‍ യാത്രികരായ കോടഞ്ചേരി കരിമ്പാലക്കുന്ന് സ്വദേശികളായ ഉനൈസ, ഫാത്തിമ എന്നിവരും ബസ്് ജീവനക്കാരായ ലക്കിടി സ്വദേശി ചൊവ്വയില്‍ പ്രശോഭ്, താമരശ്ശേരി സ്വദേശി അസ്സന്‍ മുഹമ്മദ്, പുവ്വാട്ടുപറമ്പ് സ്വദേശി ഷമ്മാസ് എന്നിവരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് ഇരുവിഭാഗത്തില്‍പ്പെട്ട ആളുകളുടേയും സുഹൃത്തുക്കളും ബന്ധുക്കളും താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി.

ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കാര്‍ യാത്രികരുടെ ബന്ധുവായ കോടഞ്ചേരി കരിമ്പാലക്കുന്ന് സ്വദേശി അനീഷിനെ ബസ് ജീവനക്കാരുടെ സുഹൃത്തുക്കള്‍ ആയുധമുപയോഗിച്ച് മര്‍ദിച്ചതില്‍ മുഖത്തും ശരീരത്തിന്റെ പുറത്തും വയറിലും പരിക്കേറ്റു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. കാറില്‍ ഇടിച്ചതിന് കാറുടമ കുന്ദമംഗലം പോലീസിലും മര്‍ദനത്തില്‍ പരിക്കേറ്റതിന് ഇരുകൂട്ടരും താമരശ്ശേരി പോലീസിലും പരാതി നല്‍കി. സംഭത്തിന്റെ ബസ്സിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. രാത്രി 8 മണിയോടെയായിരുന്നു സംഭവം.

Related Articles

Back to top button