‘ 3000 രൂപ നൽകിയാൽ സ്ഥലം അളന്നു തരാം’…താലൂക്ക് സർവ്വേയർ വിജിലൻസിന്റെ പിടിയിൽ…

കൈക്കൂലി വാങ്ങിയ താലൂക്ക് സർവ്വേയറെ കൈയോടെ പിടികൂടി വിജിലൻസ്. കൊല്ലം താലൂക്ക് സർവ്വേയറായ അനിൽ കുമാറാണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. വസ്തു അളക്കുന്നതിന് വേണ്ടിയാണ് ഇയാൾ 3000 രൂപ വാങ്ങിയത്. അഞ്ചൽ സ്വദേശിയുടെ പരാതിയിലാണ് വിജിലൻസിന്റെ നടപടി. രണ്ടര സെൻ്റ് ഭൂമി അളന്നു തിരിക്കാൻ സർവ്വേയർ 3000 രൂപ ആവശ്യപ്പെട്ടത് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചിരുന്നു. കൊല്ലം മുളവനയിലുള്ള സ്ഥലമളക്കാനാണ് അഞ്ചൽ സ്വദേശി ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ ഭാര്യയുടെ പേരിലാണ് കൊല്ലം മുളവനയിലുള്ള രണ്ടര സെന്റ്റ് വസ്തു. കഴിഞ്ഞ വർഷം ഡിസംബർ മാസം കൊല്ലം താലൂക്ക് ഓഫീസിലാണ് പരാതിക്കാരൻ ഇതിനായി അപേക്ഷ നൽകിയത്. വസ്തു അളക്കുന്നതിന് താലൂക്ക് സർവ്വേയറായ അനിൽ കുമാറിനെ പല പ്രാവശ്യം നേരിൽ കണ്ടിരുന്നെങ്കിലും ഇദ്ദേഹം സ്ഥലം അളക്കാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ പിന്നീട് സ്ഥലം അളക്കാമെന്ന് വാഗ്ദാനം നൽകിയത് കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ടും.

പരാതിക്കാരൻ ജനുവരി 15ന് സർവ്വേയറെ നേരിൽ കണ്ടപ്പോൾ 3,000/- രൂപ കൈക്കൂലി നൽകിയാൽ വസ്തു അളക്കാൻ വരാമെന്ന് പറയുകയായിരുന്നു. തുടർന്ന് ഈ വിവരം പരാതിക്കാരൻ കൊല്ലം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സർവ്വേയറെ നിരീക്ഷിച്ചു വരവെ ഇന്ന് രാവിലെ 11:30 മണിയോടെ വസ്തു അളക്കാനെത്തിയ സർവ്വേയർ പിടിയിലാകുകയായിരുന്നു. സ്ഥലം അളക്കുന്നിടത്ത് വച്ച് തന്നെ പരാതിക്കാരനിൽ നിന്നും 3,000/- രൂപ കൈക്കൂലി വാങ്ങുന്നത് വിജിലൻസിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഇദ്ദേഹത്തെ കൈയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button