എല്ലാവരും കൊല്ലപ്പെട്ടെന്ന് സംശയം; അമേരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു

അമേരിക്കയിൽ വിമാനം തകർന്നുവീണു. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന ഉടനായിരുന്നു അപകടമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ വ്യക്തമാക്കി.

വിമാനത്തിലുണ്ടായ യാത്രക്കാരെ കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. ഇവർ എല്ലാവരും കൊല്ലപ്പെട്ടെന്നാണ് സംശയം. ബോംബാർഡിയർ ചലഞ്ചർ 650 വിമാനമാണ് അപകടത്തിൽപെട്ടത്. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചു. അപകടത്തിൽപെട്ട വിമാനത്തിന് തീപിടിച്ചു. തീയണക്കാൻ അടിയന്തിര സേവനം ഉപയോഗപ്പെടുത്തി വിമാനത്താവള അധികൃതർ രക്ഷാപ്രവർത്തനം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അധികൃതരും നാഷണൽ ട്രാൻസ്പോർടേഷൻ സേഫ്റ്റി ബോർഡും വ്യക്തമാക്കി. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിത്. പറന്നുയർന്ന വിമാനം ഹിമപാതത്തിൽ അകപ്പെട്ട് തകർന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

Related Articles

Back to top button