മാസ്‌കിങ് ടാപ് കയ്യില്‍ കരുതി…ഫോൺ പിടിച്ചു വാങ്ങി…നിരന്തരം ശല്യപ്പെടുത്തി…അതിജീവിതയുടെ ആദ്യ പ്രതികരണം….
പീഡനശ്രമത്തിലെ ക്രൂരതകള്‍ വെളിപ്പെടുത്തി മുക്കം പീഡന ശ്രമത്തിലെ അതിജീവിത. വീടിന്റെ വാതില്‍ തള്ളി തുറന്നാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് അതിജീവിത പറഞ്ഞു. മാസ്‌കിങ് ടാപ് ഉള്‍പ്പെടെ പ്രതികള്‍ കയ്യില്‍ കരുതിയെന്നും പ്രതി ദേവദാസ് തന്റെ ഫോണ്‍ പിടിച്ച് വാങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തിയെന്നും രാജിവെക്കുമെന്ന് അറിയിച്ചപ്പോള്‍ ദേവദാസ് കാലില്‍ വീണെന്നും അവര്‍ പറഞ്ഞു. താന്‍ അനുഭവിച്ച വേദന ദേവദാസും അറിയണമെന്ന് അതിജീവിത പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അതിജീവിതയുടെ ആദ്യ പ്രതികരണമാണിത്. അതിജീവിത ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. പീഡനശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ഉടമയായ ഒന്നാം പ്രതി ദേവദാസിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടല്‍ ഉടമ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ താഴേക്ക് ചാടിയെന്നാണ് അതിജീവിത പൊലീസിന് നല്‍കിയ മൊഴി. അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.