കുതിച്ചുയർന്ന് അമീബിക്ക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം, എങ്ങുമെത്താതെ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം

അമീബിക്ക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്തിയില്ല. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നറിയാൻ പഠനം നടക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലോകത്ത് റിപ്പോർട്ട് ചെയ്തിരുന്ന രോഗം. കേരളത്തിൽ ഇപ്പോൾ ദിനവും രണ്ടും മൂന്നും പേർക്ക് എന്ന കണക്കിലാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്. രോഗികളുടെ എണ്ണം 50ൽ താഴെയായിരിക്കെ സെപ്റ്റംബർ 3ന് ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ കേസ് കൺട്രോൾ സ്റ്റഡി നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഒന്നരമാസം കഴിഞ്ഞു. എന്തെങ്കിലും പഠന നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ബന്ധപ്പെട്ട വകുപ്പുകൾ കൈമലർത്തുന്നു.



