കലുങ്ക് സംവാദത്തിനിടെ വീണ്ടും വിവാദം.. നപുംസകം പരാമർശവുമായി സുരേഷ് ഗോപി…
കലുങ്ക് സംവാദത്തിനിടെ നപുംസകം പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൂടാതെ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദത്തിലാണ് പരാമർശങ്ങൾ നടത്തിയത്.`’നേരത്തെ ശമ്പളം മുഴുവൻ ജനങ്ങളുടെ കഞ്ഞി പാത്രത്തിലുണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു. പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണം’ കേന്ദ്ര മന്ത്രി പറഞ്ഞു.
അതേസമയം, വ്യക്തിപരമായ ഒരു ആവശ്യങ്ങൾക്കും കലുങ്ക് സംവാദം പരിഗണിക്കില്ലെന്നും നിവേദനങ്ങൾ നേരിട്ട് നൽകരുതെന്നും സുരേഷ് ഗോപി പറഞ്ഞു. പറളിയിലെ പരിപാടിക്ക് എത്തുന്നതിനു മുമ്പ് സംഘാടകർക്കും ഇതു സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വ്യക്തിപരമായ ഒരു ആവശ്യങ്ങൾക്കും കലുങ്ക് സംവാദം പരിഗണിക്കില്ല. അതുവെച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികൾ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാൻ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനമാണ്. അവഹേളനങ്ങൾക്ക് ഞാൻ പുല്ലുവിലയാണ് നൽകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.