‘കരുതിക്കൂട്ടി ചില ആളുകളെ കൊണ്ടുനിർത്തുന്നു’.. ആരോപണവുമായി സുരേഷ് ഗോപി..
കലുങ്ക് സംവാദം വക്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കരുതിക്കൂട്ടി ചില ആളുകളെ കൊണ്ടുനിർത്തി പരിപാടി വക്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് സ്വാഗതാർഹമല്ല. കരുവന്നൂരിൽ ഇ.ഡി സ്വത്ത് കണ്ടു കെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണ്. അത് ബാങ്ക് വഴി മാത്രമേ നൽകാൻ കഴിയൂ. പ്രധാനമന്ത്രി കുന്നംകുളത്ത് വന്നപ്പോൾ ഇക്കാര്യം പറഞ്ഞതാണ്. ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ വോട്ട് ചെയ്ത് ജയിപ്പിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. എനിക്ക് ഇനിയും മൂന്ന് വർഷമുണ്ട്, തെളിയിക്കും. അവിനിശ്ശേരി പഞ്ചായത്ത് അതിനുള്ള ഉദാഹരണമാണ്. ജനങ്ങൾ മനസ്സിലാക്കണം. എല്ലാക്കാലവും ഇവരുടെ തകർന്നാട്ടം നടക്കില്ല, അതൊക്കെ മാറുമെന്നും സുരേഷ് ഗോപി പറഞ്ഞു.