ദാമ്പത്യത്തിലെ തർക്കം.. വ്യാജ ക്രിമിനൽ കേസുകൾ.. ‘മുൻ ഭർത്താവിനോടും വീട്ടുകാരോടും പരസ്യമാപ്പ് പറഞ്ഞ് പത്രത്തിൽ പ്രസിദ്ധീകരിക്കണം’..
ദാമ്പത്യത്തിലെ തർക്കത്തിനിടെ നിരവധി വ്യാജ ക്രിമിനൽ കേസുകൾ ഫയൽ ചെയ്തതിനെത്തുടർന്ന് മുൻ ഭർത്താവിനും ഭർതൃവീട്ടുകാർക്കും നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് പരസ്യമായി നിരുപാധികം മാപ്പ് പറയാൻഐപിഎസ് ഉദ്യോഗസ്ഥയോട് സുപ്രീം കോടതി. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ നിലവിലുള്ള എല്ലാ കേസുകളും സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിവാഹമോചനം അംഗീകരിച്ചു. 2018 മുതൽ ദമ്പതികൾ വേർപിരിഞ്ഞതിനാൽ കേസ് കോടതികളിലായിരുന്നു. മകൾ അമ്മയോടൊപ്പം താമസിക്കണമെന്നും ഭർത്താവിനും കുടുംബാംഗങ്ങൾക്കും അവളെ കാണാമെന്നും കോടതി ഉത്തരവിട്ടു.
ഭാര്യ നൽകിയ ക്രിമിനൽ കേസുകൾ കാരണം ഭർത്താവിന് 109 ദിവസവും അച്ഛൻ 103 ദിവസവും ജയിലിൽ കിടക്കേണ്ടി വന്നതായി കോടതി വിധിയിൽ പറഞ്ഞു. അവർ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഒരു തരത്തിലും നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന പറഞ്ഞ കോടതി, ഭാര്യയായ ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്നും ഉത്തരവിട്ടു. സ്ത്രീയും മാതാപിതാക്കളും ഭർത്താവിനോടും കുടുംബാംഗങ്ങളോടും നിരുപാധികം ക്ഷമാപണം നടത്തണം. ക്ഷമാപണം ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും ജഡ്ജിമാർ പറഞ്ഞു.
ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ക്ഷമാപണം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, മറ്റ് സമാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷെയർ ചെയ്യണമെന്നും അതേസമയം, പരസ്യ ക്ഷമാപണം ബാധ്യത സമ്മതിക്കുന്നതായി കണക്കാക്കില്ലെന്നും നിയമപ്രകാരം ഉണ്ടാകുന്ന നിയമപരമായ അവകാശങ്ങൾ, ബാധ്യതകൾ എന്നിവയെ ബാധിക്കില്ലെന്നും ജഡ്ജിമാർ പറഞ്ഞു.



