എകെജി സെന്‍ററിന് വീണ്ടും നിയമക്കുരുക്ക്.. സിപിഐഎമ്മിനോട് വിശദീകരണം തേടി സുപ്രീം കോടതി…

അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പുതിയ എകെജി സെന്ററും നിയമക്കുരുക്കില്‍. പഴയ എകെജി സെന്ററിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയതും നിയമക്കുരുക്ക് നേരിടുന്നത്. എകെജി സെന്ററിന്റെ ഭൂമി വില്‍പന സംബന്ധിച്ച കേസില്‍ സുപ്രീം കോടതി സിപിഐഎമ്മിനോട് വിശദീകരണം തേടി.

ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മറ്റൊരു സാമ്പത്തിക ഇടപാട് കേസില്‍ കോടതി ലേലം ചെയ്ത് വിറ്റ 32 സെന്റ് ഭൂമിയാണ് സിപിഐഎം പിന്നീട് വാങ്ങിയത്. ഇതിലെ 16 സെന്റ് ഭൂമി ഇപ്പോള്‍ വീണ്ടും തര്‍ക്ക വിഷയമായി മാറിയിരിക്കുകയാണ്. 1999ല്‍ നടന്ന ലേലം അസാധുവാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ ഇന്ദുവിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി പാര്‍ട്ടിയോട് വിശദീകരണം തേടിയത്. ഭൂമി തങ്ങളുടേതാണ് എന്ന വാദമാണ് ഇന്ദു കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

കീഴ്‌ക്കോടതിയും സുപ്രീം കോടതിയും ഇന്ദുവിന്റെ ഹര്‍ജി തള്ളിയതോടെയാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് നടക്കുന്നുണ്ടെന്നും സുപ്രീം കോടതിയില്‍ നിന്ന് നോട്ടീസ് ഒന്നും ലഭിച്ചില്ലെന്നും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പഴയ എകെജി സെന്ററിനായി കേരള സര്‍വകലാശാലയുടെ ഭൂമി വിട്ട് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ എകെജി സെന്റര്‍ ഭൂമി സംബന്ധിച്ച തര്‍ക്കം സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്.

Related Articles

Back to top button