വൈകിയെത്തിയ നീതി.. ഭർത്താവിന്റെ ആത്മഹത്യക്ക് പിന്നാലെ അധ്യാപികയുടെ ശമ്പളക്കുടിശ്ശിക അക്കൗണ്ടിലെത്തി..
പത്തനംതിട്ട നാറാണമൂഴിയിൽ അധ്യാപികയുടെ ശമ്പളക്കുടിശ്ശിക വൈകിയതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ നീതി. ചുവപ്പുനാടയിൽ കുടുങ്ങിയ ശമ്പള കുടിശ്ശിക ഒടുവിൽ അധ്യാപികയുടെ അക്കൗണ്ടിലെത്തി. 12 വർഷത്തെ ശമ്പള കുടിശ്ശിക ലഭിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറി മടുത്താണ് അധ്യാപികയുടെ ഭർത്താവ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന് എട്ടുമാസം കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ വൈകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അക്കൗണ്ടിൽ പകുതി കുടിശിക എത്തിയത്. ബാക്കി തുക പിഎഫ് അക്കൗണ്ടിലെത്തും. അധ്യാപികയുടെ ഭർത്താവിൻ്റെ ആത്മഹത്യയ്ക്ക് പിന്നാലെ ജോലിയിൽ വീഴ്ച വരുത്തിയ ഡിഇ ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ മന്ത്രി സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണം പൂർത്തിയാകുമ്പോൾ പിരിച്ചുവിടൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.



