സുധാകരൻ നിന്നാൽ സീറ്റ് പോകും…. കണ്ണൂരിലെ കോൺഗ്രസിൽ കലഹം…. കെപിസിസിക്ക് പരാതിപ്രവാഹം

കണ്ണൂർ: കെ സുധാകരന്റെ നിലപാടിൽ കണ്ണൂരിലെ ജില്ലാ നേതാക്കൾക്ക് അതൃപ്തി. ജില്ലയിലെ സാധ്യതകൾക്ക് മങ്ങലേൽക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കെപിസിസിയെ സമീപിച്ചിരിക്കുകയാണ് നേതാക്കൾ. ഇന്നലെയാണ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞ സുധാകരൻ ദില്ലിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ വളരെ വൈകാരികമായ കുറിപ്പും ഫേസ്ബുക്കിലിട്ടു. എന്നാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.

അതിനിടെ, കെ സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ദീപാ ദാസ് മുൻഷി രം​ഗത്തെത്തി. എംപിമാർ മത്സരിക്കുന്നതിൽ ഇതുവരെ പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹത്തിന് മത്സര സന്നദ്ധത അറിയിക്കാനുള്ള അവകാശമുണ്ടെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. നിലവിൽ ഹൈക്കമാന്റുമായി ചർച്ചകളൊന്നും നടക്കുന്നില്ല. കണ്ണൂരിന് മാത്രമല്ല കേരളത്തിൻറെ ആകെ കരുത്തുറ്റ നേതാവാണ് അദ്ദേഹമെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.

അതേസമയം, കണ്ണൂർ സീറ്റിൽ അയയാതെ തുടരുകയാണ് കെ സുധാകരൻ. താൻ മത്സരിച്ചാൽ ജില്ലയിലുടനീളം ഗുണം ചെയ്യുമെന്നാണ് സുധാകരൻ്റെ വാദം. തിങ്കളാഴ്ച രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് ആവർത്തിക്കും. എന്നാൽ അനുനയചർച്ച തുടരുകയാണ് കോൺഗ്രസ്. നിർണായക തെരഞ്ഞെടുപ്പ് സമിതി മറ്റന്നാൾ നടക്കും.

Related Articles

Back to top button