തലയും മുഖവും ഇടിച്ച് കൂട്ടി സഹപാഠികൾ.. ഇന്റർനാഷണൽ സ്കൂൾ ഹോസ്റ്റലിൽ ക്രൂരമർദ്ദനം…
സ്കൂളിന്റെ ഹോസ്റ്റലില്‍ നിന്നുള്ള റാഗിംഗ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കേസുമായി മാതാപിതാക്കൾ. ഒരു വിദ്യാർത്ഥിയെ അഞ്ചോ ആറോ സഹപാഠികൾ ചേർന്ന് മർദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. ഒന്നര മാസത്തിന് ശേഷമാണ് സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കൾ പോലീസില്‍ പരാതി നല്കി. പോലീസും ജില്ലാ വിദ്യാഭ്യാസ ഓഫീസറും അന്വേഷണം ആരംഭിച്ചെന്നും സംഭവത്തില്‍ ഉൾപ്പെട്ട വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഗുജറാത്തിലെ ജുനാഗഡിലെ ആൽഫ ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം.11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ തമ്മിൽ 2025 ജൂലൈ 26-ന് കായിക വിനോദവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ പരസ്പരം തര്‍ക്കത്തിലായിരുന്നു. ഇത് പിന്നീട് ഹോസ്റ്റലില്‍ വച്ച് ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിൽ എത്തുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹോസ്റ്റലിൽ വെച്ച് വഴക്ക് കൂടുതൽ വഷളായി, പിന്നാലെ മറ്റ് വിദ്യാര്‍ത്ഥികൾ സംഘം ചേര്‍ന്ന് സഹപാഠിയെ അക്രമിക്കുകയായിരുന്നു. കുട്ടികൾ തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോ ഒന്നര മാസത്തിന് ശേഷമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. വീഡിയോ പുറത്ത് വരുന്നത് വരെ കുട്ടി സംഘര്‍ഷത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും വീഡിയോ കണ്ടതിന് പിന്നാലെ കുട്ടിയുടെ അച്ഛനമ്മമാര്‍ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നല്‍കുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.