എസ്‍ഡിപിഐ പിന്തുണ തള്ളിയതിൽ കോൺഗ്രസിനും, സിപിഎമ്മിനും വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്തുകളിലടക്കം എസ് ഡി പി ഐ പിന്തുണ മുന്നണികൾ തള്ളിക്കളഞ്ഞതിൽ രൂക്ഷ വിമർശനവുമായി എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്‍റ് സി പി എ ലത്തീഫ് രംഗത്ത്. ചൊവ്വന്നൂർ പഞ്ചായത്തിലെ കോൺഗ്രസ് നിലപാടടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം. എസ് ഡി പി ഐ പിന്തുണയോടെ ഇവിടെ യു ഡി എഫ് അധികാരത്തിലെത്തിയെങ്കിലും കോൺഗ്രസ് സംസ്ഥാന നേതൃത്വം ഭരണം വേണ്ടെന്ന് തീരുമാനിച്ചതിലടക്കമാണ് വിമർശനം. പഞ്ചായത്ത് ഭരണസമിതി രാജി വച്ചത് കെ പി സി സി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. ഫാസിസ്റ്റ് വിരുദ്ധ ചേരി ശക്തിപ്പെടുത്തുന്നതിൽ കോൺഗ്രസിന് ആത്മാർത്ഥതയില്ലെന്ന് ലത്തീഫ് വിമർശിച്ചു. അതുകൊണ്ടാണ് എസ് ഡി പി ഐയുടെ പിന്തുണ സ്വീകരിക്കാത്തത്. ഇടത് മുന്നണിക്കും ഇക്കാര്യത്തിൽ ആത്മാർത്ഥതയില്ലെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അധ്യക്ഷ – ഉപാധ്യക്ഷ വോട്ടെടുപ്പിന് പിന്നാലെ എസ് ഡി പി ഐ നിലപാടിൽ ചില ചർച്ചകൾ വന്നു. ബി ജെ പിയെ പരാജയപ്പെടുത്താൻ, ഭരണ സ്ഥിരത ഉള്ള മുന്നണികൾ ഉണ്ടാകണമെന്ന് ചർച്ചകളുണ്ടായി. തദ്ദേശാടിസ്ഥാനത്തിൽ അത്തരം മുന്നണികളെ പിന്തുണക്കാൻ എസ് ഡി പി ഐ തീരുമാനിച്ചതെന്നും സംസ്ഥാന അധ്യക്ഷൻ വിവരിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബി ജെ പി അധികാരത്തിൽ വരരുത് എന്നതിനാലാണ് ഇത്തരത്തിൽ നിലപാടാണ് സ്വീകരിച്ചത്. എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന കോൺഗ്രസ് നിലപാടിൽ വൈരുദ്ധ്യം ഉണ്ട്. പലയിടത്തും അവർ ബി ജെ പിയുമായി സഹകരിച്ചതായി കാണാം. യു ഡി എഫ് നിലപാടിൽ ആത്മാർത്ഥ ഇല്ല. പലയിടത്തും അവർ ബിജെപി യുമായി സഹകരിക്കുന്നു. കുമരകം പഞ്ചായത്തിൽ ബി ജെ പി പിന്തുണയോടെ ആണ് കോൺഗ്രസ് ഭരണമെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്‍റ് വിമർശിച്ചു




