ഭർത്താവിന് ബീജക്കുറവ്… കുഞ്ഞുണ്ടാവാൻ 40കാരിയെ പീഡിപ്പിച്ച് അമ്മായിഅച്ഛനും ഭർതൃസഹോദരി ഭർത്താവും…
ഭർത്താവിന് ബിജക്കുറവ്, പേരക്കുട്ടിയുണ്ടാവാൻ 40കാരിയെ പീഡിപ്പിച്ച് അമ്മായിഅച്ഛനും ഭർതൃസഹോദരി ഭർത്താവും. ഗുജറാത്തിലെ വഡോദരയിലാണ് കുട്ടികളുണ്ടായില്ലെന്ന പേരിൽ 40കാരിക്ക് ഗുരുതര പീഡനം നേരിടേണ്ടി വന്നത്. ഗർഭം അലസിയതിന് പിന്നാലെ പൊലീസിൽ അമ്മായി അച്ഛനും ഭർതൃസഹോദരി ഭർത്താവിനും എതിരെ ബലാത്സംഗത്തിനും പീഡനത്തിനും പരാതി നൽകി 40കാരി. ഭർത്താവുമായുള്ള സ്വാകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഭർത്താവ് വീട്ടുകാരുടെ ക്രൂരതയ്ക്ക് വിധേയ ആവാൻ നിർബന്ധിച്ചതെന്നും 40കാരി പരാതിയിൽ വിശദമാക്കുന്നുണ്ട്. 2024 ഫെബ്രുവരി മാസത്തിലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഏതാനും ആഴ്ചകൾക്ക് പിന്നാലെ യുവതി ഭർതൃവീട്ടിലേക്ക് താമസത്തിനെത്തി. ഏതാനും ആഴ്ചകൾക്ക് പിന്നാലെയാണ് പ്രായം കൂടി വരുന്നതിനാൽ ഉടൻ തന്നെ വന്ധ്യതാ ചികിത്സയ്ക്ക് പോകണമെന്ന് ഭർതൃവീട്ടുകാർ നിർബന്ധിച്ചത്. എന്നാൽ യുവതിക്ക് തകരാറുകൾ ഇല്ലെന്നും യുവതിയുടെ ഭർത്താവിന് ബീജക്കുറവുള്ളതിനാൽ ഗർഭധാരണ സാധ്യത കുറവെന്നുമാണ് പരിശോധനാ ഫലം വന്നത്. ഇതിന് പിന്നാലെ ഐവിഎഫ് അടക്കമുള്ള ചികിത്സാ രീതികൾ ദമ്പതികൾ പരീക്ഷിച്ചു. എന്നാൽ ചികിത്സ ഫലം കാണാതെ വരികയായിരുന്നു. വീട്ടുകാരുടെ സമ്മർദ്ദവും അപമാനിക്കലും തുടർന്നതോടെ തുടർന്ന് ചികിത്സ തേടാൻ യുവതി തയ്യാറായില്ല.
ഇതിന് പിന്നാലെ ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് യുവതി ഭർതൃ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ നിർദ്ദേശം ഭർതൃ വീട്ടുകാർ തള്ളുകയായിരുന്നു. 2024 ജൂലൈ മാസത്തിൽ യുവതി ഉറങ്ങുന്നതിനിടെ മുറിയിലെത്തിയ അമ്മായിഅച്ഛൻ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി സഹായത്തിനായി നിലവിളിച്ചപ്പോൾ അമ്മായി അച്ഛൻ യുവതിയെ മർദ്ദിച്ച് നിശബ്ദയാക്കുകയായിരുന്നു. തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് ഭർത്താവിനോട് തുറന്ന് പറഞ്ഞ യുവതിയോട് തനിക്ക് കുഞ്ഞിനെ വേണമെന്നായിരുന്നു യുവാവിന്റെ പ്രതികരണം.
പീഡനത്തേക്കുറിച്ച് പുറത്ത് പറയരുതെന്നും ഭർത്താവ് യുവതിയെ ഭീഷണിപ്പെടുത്തികയും ചെയ്തു. വിവരം ആരോടെങ്കിലും പറഞ്ഞാൽ യുവതിയുടെ നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തിയതിന് പിന്നാലെ യുവതി പീഡനം മറച്ചുവയ്ക്കാൻ നിബന്ധിതയായെന്നാണ് എഫ്ഐആർ വിശദമാക്കുന്നത്. ഭർതൃ പിതാവ് നിരവധി തവണ പീഡിപ്പിച്ചെങ്കിലും യുവതി ഗർഭിണി ആവാതെ വന്നതിന് പിന്നാലെയാണ് ഭർതൃ സഹോദരി ഭർത്താവ് യുവതിയെ പീഡിപ്പിച്ചത്. 2024 ഡിസംബറിലായിരുന്നു ഇത്. നിരവധി തവണ ഇയാളിൽ നിന്നും പീഡനത്തിനിരയായ യുവതി ജൂൺ മാസത്തിൽ ഗർഭിണിയായി. എന്നാൽ ജൂലൈ അവസാന വാരത്തിൽ ഈ ഗർഭം അലസിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പീഡനപരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.