കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍; യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍

കാര്‍ഷിക മേഖലയ്ക്ക് കരുതലായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. സംസ്ഥാനത്തെ കാര്‍ഷിക രംഗം മെച്ചപ്പെട്ടുവെന്നും കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു. കാര്‍ഷിക മേഖലയ്ക്ക് 2,024 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

കേര പദ്ധതിക്ക് 100 കോടി, നെല്ല് സംയോജിത പദ്ധതിക്ക് 150 കോടി, കാര്‍ഷിക സര്‍വകലാശാലയ്ക്ക് 72 കോടി, സമഗ്ര പച്ചക്കറി കൃഷി വികസനത്തിനായി 78. 45 കോടി, ഹൈടെക് കൃഷിക്ക് 10 കോടി, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 5. 25 കോടി രൂപ എന്നിവയാണ് പ്രഖ്യാപിച്ചത്. യുവതലമുറയെ കൃഷികളിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികളും അവതരിപ്പിക്കുന്നുണ്ട്.

 ഫിഷറീസ് വകുപ്പിനെയും സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 10 കോടി രൂപ അനുവദിക്കും. ഫിഷറീസ് വകുപ്പിന് ആകെ 279.12 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് 35.33 കോടി രൂപയും കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയ്ക്ക് 37.5 കോടി രൂപയും പ്രഖ്യാപിച്ചു.

 വനം വന്യജീവി സംരക്ഷണത്തിന് ആറുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘര്‍ഷം തടയാന്‍ 100 കോടി രൂപയും വനസംരക്ഷണത്തിന്റെ അടിസ്ഥാന വികസനത്തിനായി 50 കോടി രൂപയും പ്രഖ്യാപിച്ചു. ജനപക്ഷ പ്രഖ്യാപനമാണ് സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയത്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ബിരുദതല വിദ്യാഭ്യാസം സൗജന്യമാക്കി പ്രഖ്യാപിച്ചു.

ഓട്ടോറിക്ഷ ടാക്‌സി തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി, കാന്‍സര്‍, എയ്ഡ്‌സ് രോഗികളുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തി, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പയെടുക്കാന്‍ ബോര്‍ഡ് രൂപീകരിക്കും, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കും, മുന്‍ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.

Related Articles

Back to top button