സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം; ശബരിമല കേസില്‍ വി ശിവന്‍കുട്ടി

നിയമസഭാ സമ്മേളനത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള പരസ്പര ആയുധമാക്കി ഭരണപക്ഷവും പ്രതിപക്ഷവും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചത് ആയുധമാക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ഭരണപക്ഷം നേരിട്ടത്. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

‘സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതിനെ കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ലല്ലോ. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. വീട് റെയ്ഡ് ചെയ്യണം. വീട്ടില്‍ സ്വര്‍ണം ഉണ്ട്. സോണിയാ ഗാന്ധിയുടെ കയ്യില്‍ സ്വര്‍ണം കിട്ടിയില്ലേ . അത് ഏത് സ്വര്‍ണമാണ്. തന്ത്രി എന്തിന് രണ്ട് തവണ അവിടെ പോയി. ആര് കൊണ്ടുപോയി. കോണ്‍ഗ്രസ് മറുപടി പറയണം’, ശിവന്‍കുട്ടി പറഞ്ഞു.

 ‘സ്വര്‍ണം കട്ടവരാരപ്പാ… കോണ്‍ഗ്രസ് ആണേ അയ്യപ്പാ’, എന്ന പാരഡി ഗാനവും ശിവന്‍കുട്ടി സഭയില്‍ ആലപിച്ചു. കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സോണിയാ ഗാന്ധിയുടെ വസതിയുടെ ഗേറ്റ് തുറക്കുമോയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിമര്‍ശിച്ചു. പിന്നെ എങ്ങനെ പോറ്റിക്ക് സോണിയാ ഗാന്ധിയുടെ വസതിക്കുള്ളില്‍ കയറാനായെന്നും വീണാ ജോര്‍ജ് ചോദിച്ചു. പ്രതിപക്ഷം വിഷയത്തില്‍ നിന്ന് ഒളിച്ചോടുന്നുവെന്നും അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനുള്ള ധൈര്യമില്ലെന്നും വീണാ ജോര്‍ജ് ആരോപിച്ചു.

Related Articles

Back to top button