ചോരപുരണ്ട കത്തിയുമായി വീടിനു മുന്നിൽ… വെട്ടേറ്റ അമ്മയുടെ നില ഗുരുതരം.. ഭാര്യയെ ഇന്ന് ആശുപത്രിയിൽ…

കായംകുളം കളരിക്കലില്‍ അച്ഛനെ വെട്ടിക്കൊന്ന പ്രതി നവജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭാര്യ നവ്യയെ പ്രസവത്തിനായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കുമ്പോഴാണ് നവജിത്തിന്റെ ഈ ക്രൂരത. മാവേലിക്കര കോടതിയിലെ അഭിഭാഷകനാണ് ഇയാൾ.ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധു (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സാമ്പത്തികമായി ഉയർന്നനിലയിലാണ് കുടുംബമെന്നും സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. രക്ഷിതാക്കളും മകനും തമ്മിലുള്ള കുടുംബപ്രശ്നങ്ങളാകാം അക്രമത്തിനു പിന്നിലെന്ന് പ്രദേശവാസികൾ പറയുന്നു.
മാതാപിതാക്കളെ വെട്ടിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച പ്രതി നവജിത്തിനെ പൊലീസ് കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി. കയർ ഉപയോഗിച്ച് പ്രതിയെ വരിഞ്ഞു മുറുക്കി പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.മകൻ പിതാവിനെയും മാതാവിനെയും വെട്ടിപ്പരിക്കേൽപിച്ച വിവരം അറിഞ്ഞു പ്രദേശത്ത് വൻജനക്കൂട്ടം തടിച്ചുകൂടി. പ്രതിക്കെതിരെ പാഞ്ഞടുത്ത നാട്ടുകാരെ ശാന്തരാക്കാൻ പൊലീസ് പാടുപെട്ടു. ജനം അക്രമാസക്തരായയോടെ വീടിനു പിൻവശത്തെ വാതിലിലൂടെയാണ് പൊലീസ് പ്രതിയെ കൊണ്ടുപോയത്. രണ്ട് ആംബുലൻസുകളിലായാണ് നടരാജനെയും സിന്ധുവിനെയും കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇന്നലെ രാത്രി 8.30ന് ആയിരുന്നു സംഭവം. മാതാപിതാക്കളുമായുണ്ടായ തർക്കത്തെത്തുടർന്ന് നവജിത്ത് ഇരുവരെയും വെട്ടുകത്തികൊണ്ടു വെട്ടുകയായിരുന്നു.
നിലവിളി കേട്ട് പ്രദേശവാസികൾ എത്തിയപ്പോൾ നവജിത്ത് ചോരപുരണ്ട വെട്ടുകത്തിയുമായി വീടിനു പുറത്തു നിൽക്കുന്നതാണു കണ്ടത്. വീടിനുള്ളിൽ കയറിനോക്കിയപ്പോഴാണു നടരാജനും സിന്ധുവും രക്തം വാർന്നുകിടക്കുന്നതു കണ്ടത്. ഉടൻതന്നെ ആംബുലൻസിൽ ഇരുവരെയും ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മാവേലിക്കര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നടരാജൻ മരിച്ചു. വിവരം അറിഞ്ഞ് കനകക്കുന്നിൽ നിന്നും കായംകുളത്തു നിന്നും വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണു പ്രതിയെ പിടികൂടിയത്.



