ക്വലാലംപൂരിൽ നിന്നെത്തിയ രണ്ട് പേർ… ബാഗ് പരിശോധിച്ചപ്പോൾ ജീവനുള്ള…

ഗിബ്ബണിനെ കടത്താൻ ശ്രമിച്ച രണ്ട് പേർ വിമാനത്താവളത്തിൽ പിടിയിൽ. ബെംഗളൂരു വിമാനത്താവളത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ട്രോളി ബാഗിലിട്ടാണ് ഗിബ്ബണിനെ കൊണ്ടുവന്നത്.

വീടുകളിൽ അപൂർവ്വ വിദേശ മൃഗങ്ങളെ വളർത്താൻ താത്പര്യപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. അതുകൊണ്ടുതന്നെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ ഉൾപ്പെടെ വിമാന മാർഗം കടത്തുന്ന സംഭവങ്ങളും കൂടി വരികയാണ്. മുഹമ്മദ് അൻസാർ, സയ്യിദ് പാഷ എന്നിവരാണ് ഏറ്റവുമൊടുവിൽ അറസ്റ്റിലായത്. 

വന്യജീവി സംരക്ഷണ പട്ടികയിലുള്ള ഗിബ്ബൺസിനെ കടത്തുന്നത് കുറ്റകരമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. മലേഷ്യയിലെ ക്വലാലമ്പൂരിൽ നിന്ന് വന്ന രണ്ട് യാത്രക്കാരുടെ ബാഗുകളിൽ നാല് ഗിബ്ബണുകളാണ് ഉണ്ടായിരുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇരു യാത്രക്കാരെയും അറസ്റ്റ് ചെയ്തു. 

അപൂർവയിനം മൃഗങ്ങളെ കടത്തുന്നത് ബംഗളൂരു വിമാനത്താവളത്തിൽ ഇതിന് മുൻപും പിടികൂടിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന 40 അപൂർവ മൃഗങ്ങളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയത് പിടികൂടിയത് കഴിഞ്ഞ മാസമാണ്. ആൽഡാബ്ര ആമകൾ, ഇഗ്വാനകൾ, ആൽബിനോ വവ്വാലുകൾ എന്നിവയുൾപ്പെടെ 24 മൃഗങ്ങളാണ് ആദ്യ ബാഗിൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ ബാഗിൽ ലുട്ടിനോ ഇഗ്വാനകൾ, ഗിബ്ബൺസ്, അമേരിക്കൻ ചീങ്കണ്ണികൾ തുടങ്ങി 16 ജീവികൾ ഉണ്ടായിരുന്നു. 

Related Articles

Back to top button