കേരളത്തിലെ എസ്‌ഐആർ നീട്ടണം; ആവശ്യമുന്നയിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ…
കേരളത്തിലെ വോട്ടർ പട്ടികയിലെ തീവ്രപരിഷ്‌കരണം(എസ്‌ഐആർ) നീട്ടണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്നാണ് ആവശ്യം. സർവ്വ കക്ഷി യോഗത്തിൽ പ്രധാന പാർട്ടികൾ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിർദേശം.
ബിഹാറിന് പിന്നാലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തീവ്രപരിഷ്‌കരണം നടപ്പിലാക്കണമെന്ന തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തിരുന്നു. അതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഡൽഹിയിലേക്ക് വിളിപ്പിച്ച് യോഗം കൂടിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട നടപടിയിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ പാലക്കാട് അട്ടപ്പാടിയിലാണ് തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ആദ്യ നടപടികൾ തുടങ്ങി വെച്ചത്.
പാലക്കാട്ടെ എസ്‌ഐആർ നടപടികൾ അതിവേഗത്തിലാണ് മുന്നോട്ട് പോയത്. രണ്ട് ദിവസത്തിനകം വോട്ടർ പട്ടികയുടെ താരതമ്യം പൂർത്തിയാക്കാൻ ജില്ലാ കലക്ടർ ബിഎൽഒമാർക്ക് നിർദേശം നൽകിയിരുന്നു. 2002 ലെയും – 2025 ലെയും വോട്ടർ പട്ടിക താരതമ്യം ചെയ്ത് കലക്ടറെ വിവരം അറിയിക്കാനാണ് നിർദേശമുണ്ടായിരുന്നത്.