ഐസിസി ഏകദിന റാങ്കിംഗ്: ഒന്നാം സ്ഥാനം ഉറപ്പിച്ച് ഗില്‍, ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യൻ താരങ്ങൾ
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ മിന്നും പ്രകടനത്തിലൂടെ ഐസിസി ഏകദിന റാങ്കിംഗിലും നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങള്‍. പാകിസ്ഥാനെതിരായ സെഞ്ചുറി നേട്ടത്തോടെ വിരാട് കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് തിരിച്ചെത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഇതോടെ ടോപ് ഫൈവില്‍ മൂന്ന് ഇന്ത്യൻ താരങ്ങളായി.
ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറിയും പാകിസ്ഥാനെതിരെ 46 റൺസും നേടിയ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്തുള്ള ബാബര്‍ അസമുമായുള്ള റേറ്റിംഗ് പോയന്‍റ് അകലം 47 ആക്കി ഉയര്‍ത്തി. ഇന്ത്യൻ താരം ശ്രേയസ് അയ്യര്‍ ഒമ്പതാം സ്ഥാനത്താണ്. കെ എല്‍ രാഹുല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്ത പതിനഞ്ചാം സ്ഥാനത്തെത്തി. ന്യൂസിലന്ഡിന്‍റെ വില്‍ യങ് പതിനാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്‍റെ ബെന്‍ ഡക്കറ്റ് 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തെത്തി.
ബൗളിംഗ് റാങ്കിംഗില്‍ ശ്രീലങ്കയുടെ മഹീഷ തീക്ഷണ തന്നെയാണ് ഒന്നാമത്. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ ഇന്ത്യയുടെ കുല്‍ദീപ് യാദവ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ നാലു സ്ഥാനം ഉയര്‍ന്ന് പതിനാറാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അഫ്ഗാനിസ്ഥാന്‍റെ മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്താണ്.
ടി20 ബാറ്റിംഗ് റാങ്കിംഗില്‍ മാറ്റങ്ങളൊന്നുമില്ല. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യയുടെ അഭിഷേക് ശര്‍മ രണ്ടാം സ്ഥാനത്തുണ്ട്. തിലക് വര്‍മ നാലാം സ്ഥാനത്തും സൂര്യകുമാര്‍ യാദവ് അഞ്ചാമതുമാണ്. മലയാളി താരം സഞ്ജു സാംസണ്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 36-ാം സ്ഥാനത്താണ്.