നരേന്ദ്രമോദിയെ പുകഴ്ത്തി തരൂർ.. പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍.. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാന ആസ്തിയാണെന്ന് തരൂര്‍.പ്രധാനമന്ത്രിയുടെ ഊര്‍ജ്ജം, ഇടപെടാനുള്ള കഴിവ്, ചലനാത്മകത എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെതിരെയുള്ള ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് ശേഷമുള്ള രാജ്യത്തിന്റെ നയതന്ത്ര ഇടപെടലുകള്‍ ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റെയും നിമിഷമായിരുന്നുവെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായുള്ള തരൂരിന്റെ തുടര്‍ പ്രതികരണങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നതിനിടെയാണ് വീണ്ടും പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് തരൂര്‍ രംഗത്തെത്തുന്നത്. ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സ് പേജിലാണ് പങ്കുവച്ചിരിക്കുന്നത്.. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുള്ള വിദേശപര്യടനവും മറ്റ് നടപടികളെയും വിവരിച്ച തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴത്തി.. മോദിയുടെ ഊര്‍ജ്ജവും ചലനാത്മകതയും ഇന്ത്യയുടെ പ്രധാന ആസ്തിയാണെന്നായിരുന്നു തരൂരിന്റെ പക്ഷം.. ആഗോള വേദിയില്‍ ഇന്ത്യയുടെ വലിയ ആസ്തിയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി, കൂടുതല്‍ പിന്തുണ മോദി അര്‍ഹിക്കുന്നു.. ഐക്യത്തിന്റെ ശക്തി ആശയവിനിമയത്തിന്റെ കരുത്ത് എന്നിവയില്‍ മോദി ബഹുദൂരം മുന്നിലാണെന്ന് തരൂര്‍ ലേഖനത്തില്‍ പറയുന്നു.
നരേന്ദ്ര മോദിയുടെ വൈദഗ്ദ്ധ്യം ആഗോള വേദികളില്‍ ഇന്ത്യയ്ക്ക് പ്രധാന ആസ്തിയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തെ കുറിച്ചും തീവ്രവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ നിലപാടും ആഗോള വേദികളില്‍ വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ഒന്നിനെ നയിച്ചത് ശശി തരൂരാണ്.
ഐക്യപ്പെടുമ്പോള്‍ വ്യക്തതയോടെയും ബോധ്യത്തോടെയും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്ക് അതിന്റെ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയുമെന്ന് ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്നുണ്ടായ നയതന്ത്ര ഇടപെടലുകള്‍ തെളിയിച്ചുവെന്ന് തരൂര്‍ വിശദീകരിച്ചു. ഐക്യത്തിന്റെ ശക്തി, വ്യക്തമായ ആശയവിനിമയത്തിന്റെ ഫലപ്രാപ്തി, മൃദു സമീപനത്തിലെ തന്ത്രപരമായ മൂല്യം, സുസ്ഥിരമായ പൊതു നയതന്ത്രത്തിന്റെ അനിവാര്യത എന്നീ പാഠങ്ങള്‍ ഇതില്‍ നിന്ന് പഠിക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണമായ അന്താരാഷ്ട്ര സാഹചര്യങ്ങളില്‍ നിലനിന്നുകൊണ്ട് കൂടുതല്‍ സുരക്ഷിതവും നീതിയുക്തവും സമ്പന്നവുമായ ഒരു ലോകത്തിനായി ഇന്ത്യ പരിശ്രമിക്കുമ്പോള്‍ ഈ പാഠങ്ങള്‍ മാര്‍നിര്‍ദ്ദേശ തത്വങ്ങളായി വര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.