തുടയിൽ നിന്ന് മാംസം കടിച്ചെടുത്തു.. കൈത്തണ്ടകൾ ഒടിച്ചു.. സഹോദരനിൽ നിന്ന് ഷഫീന നേരിട്ടത് ക്രൂര പീഡനങ്ങൾ.. മരണത്തിലേക്ക് നയിച്ചത്….
മണ്ണന്തലയില്‍ കൊല്ലപ്പെട്ട ഷഫീന സഹോദരനില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദനം. ആക്രമണത്തില്‍ ഷഫീനയുടെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. ചവിട്ടേറ്റ് രണ്ട് കൈത്തണ്ടകളും ഒടിഞ്ഞു.ഷഫീനയുടെ തുടയില്‍ നിന്നുള്ള മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
മണ്ണന്തല സ്വദേശിനിയായ 33കാരി ഷഫീനയെ സഹോദരന്‍ ഷംസാദാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ആണ്‍സുഹൃത്തുമായുള്ള ഷഫീനയുടെ വീഡിയോ കോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രൂരമായ കൊലയ്ക്ക് കാരണമായത്. ആണ്‍സുഹൃത്തുമായുള്ള ഷഫീനയുടെ ബന്ധം ഭര്‍ത്താവുമായുള്ള പ്രശ്‌നത്തിന് കാരണമാക്കിയെന്നായിരുന്നു ഷംസാദിന്റെ വാദം. ഇന്നലെ രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിടുകയും ഷഫീനയെ ഷംസാദ് അടിച്ച് കൊല്ലുകയുമായിരുന്നു.
വിവരം അറിഞ്ഞ് മാതാപിതാക്കളും പൊലീസും ഇവർ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിൽ എത്തുമ്പോള്‍ മൃതദേഹത്തിന് കാവലിരിക്കുന്ന ഷംസാദിനേയും സുഹൃത്ത് വിശാഖിനേയുമാണ് കണ്ടത്. യുവതിയുടെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാന്‍ ഷംസാദ് ആദ്യം തയ്യാറായില്ല. പിന്നീടാണ് മൃതദേഹം മാറ്റിയത്. സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് കാവലിരുന്ന ഷംസാദിന്റേയും സുഹൃത്തിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.