തലയ്ക്ക് വില 40 ലക്ഷം രൂപ, ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മറ്റി അംഗത്തെ വധിച്ച് സുരക്ഷാ സേന
ഛത്തീസ്ഗഡിൽ ഇന്നലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത് സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മറ്റി അംഗത്തെയെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. 66 കാരനായ തെന്റു ലക്ഷ്മി നരസിംഹ ചലത്തെയാണ് വധിച്ചത്. തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന നേതാവിനെയാണ് സുരക്ഷാ സേന വധിച്ചത്
ഗൗതം, സുധാകർ, ആനന്ദ്, സോമണ്ണ എന്നീ പേരുകളിലും ഇയാൾ പ്രവർത്തിച്ചിരുന്നു. മാവോയിസ്റ്റുകൾക്കെതിരായ ശക്തമായ നടപടി തുടരുമെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അറിയിച്ചു. മെയ് 21 ന് സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവ രാജു എന്ന നമ്പാല കേശവ റാവുവിനെ സുരക്ഷാ സേന വധിച്ചിരുന്നു. ബസവരാജു അടക്കം 27 മാവോയിസ്റ്റുകളെയാമ് സുരക്ഷാ സേന വധിച്ചത്. അന്ന് ഏറ്റമുട്ടലിൽ ഡിസ്ട്രിക് റിസർവ്വ് ഗാർഡിലെ ജവാൻ അടക്കം വീരമൃത്യു വരിച്ചു.
സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ കൊല്ലപ്പെടുന്നത് ചരിത്രത്തിൽ ആദ്യമാണ്. ബസവരാജു ആന്ധ്ര ശ്രീകാകുളം സ്വദേശിയാണ്. എൻ ഐ എയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ പ്രമുഖനായിരുന്നു. മാവോയിസ്റ്റ് പാർട്ടി ഘടനയിലെ ഏറ്റവും മുതിർന്ന കമാൻഡറായ ബസവരാജു സുരക്ഷാസേനയ്ക്കും സാധാരണക്കാർക്കും നേരെ നടത്തിയ നിരവധി ആക്രമണങ്ങളിലൂടെയാണ് സംഘടന തലപ്പത്തേക്ക് ഉയർന്നത്