വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ബോർഡ് സ്ഥാപിക്കണം.. സ്‌കൂളുകള്‍ തുറക്കുന്നത്….

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ വേനലവധി കഴിഞ്ഞു ജൂൺ രണ്ടിനുതന്നെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പുതിയ അധ്യയന വര്‍ഷവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ സുരക്ഷ, കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, ഉച്ചഭക്ഷണം, യാത്രാസുരക്ഷ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്‌കൂളിനടുത്തുള്ള വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാ ഭിത്തികള്‍ നിര്‍മ്മിക്കാനും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അപകട സാധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്‌കൂളുകളില്‍ ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുളള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങള്‍, പൊതുവാഹനങ്ങള്‍, സ്‌കൂള്‍ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍, റോഡ്, റെയില്‍വേ ലൈന്‍ എന്നിവ ക്രോസ് ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയെല്ലാം സ്‌കൂള്‍ തലത്തില്‍ അവലോകനം നടത്തി മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സ്‌കൂളും പരിസരവും ശുചിയാക്കാനും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും സന്നദ്ധസംഘടനകള്‍, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകള്‍, അധ്യാപക-വിദ്യാര്‍ത്ഥി-ബഹുജന സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ശ്രമിക്കണം. കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവ നിര്‍ബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. കുടിവെള്ള സാമ്പിള്‍ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണം. സ്‌കൂള്‍ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള്‍ എന്നിവ നിര്‍ബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കണം.

ഓരോ സ്‌കൂളും ഒരുക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തന പദ്ധതി രുപീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ പ്രധാനാധ്യാപകര്‍ സ്വീകരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button