‘മുട്ടയും, പാലും, ഉച്ചഭക്ഷണവും കൃത്യമായി കുട്ടികൾക്ക് ലഭിച്ചിരുന്നില്ല’..ഉച്ചഭക്ഷണ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് അധ്യാപകൻ ഫണ്ട് തട്ടിയതായി പരാതി…
ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് അദ്ധ്യാപകൻ ഫണ്ട് തട്ടിയതായി പരാതി. തുവ്വൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ അധ്യാപകനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം കൃത്യമായി നൽകിയിരുന്നില്ലെന്നും എന്നാൽ അതിനുള്ള ഫണ്ട് വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്നുമാണ് അധ്യാപനതിരെ ഉയരുന്ന ആരോപണം. വാര്‍ഡ് അംഗത്തിന്റെയും പിടിഎ പ്രസിഡന്റിന്റെയും വ്യാജ ഒപ്പിട്ടാണ് പണം തട്ടിയിരുന്നത്. മുട്ടയും പാലും ഉച്ചഭക്ഷണവും കൃത്യമായി കുട്ടികൾക്ക് ലഭിച്ചിരുന്നില്ലെന്നും പരാതി ഉണ്ട്. 2022 – 2024 കാലയളവില്‍ എല്ലാ മാസവും ഉച്ചഭക്ഷണക്കമ്മിറ്റി കൂടി വരവുചെലവു കണക്ക് അംഗീകരിച്ചതായി വ്യാജരേഖയുണ്ടാക്കി, പിടിഎ പ്രസിഡന്‍റ് കെ.കെ.എം ഇഖ്ബാല്‍, മുന്‍ പിടിഎ പ്രസിഡന്‍റ് അനീര്‍ ഇല്ലിക്കല്‍, വാര്‍ഡ് മെമ്പര്‍ വി.പി മിനി എന്നിവരുടെ വ്യാജ ഒപ്പിട്ടെന്നാണ് പരാതി.
എന്നാൽ ആരോപണങ്ങളിൽ വസ്തുത ഇല്ലെന്ന് അധ്യാപകൻ പ്രതികരിച്ചു. വ്യാജ ഒപ്പിൽ പങ്കില്ലെന്നും ഉച്ചഭക്ഷണ രജിസ്റ്ററിൽ തന്റെ പേരിലും വ്യാജ ഒപ്പുണ്ടെന്നാണ് അധ്യാപകൻ പറയുന്നത്. ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്തം പ്രധാനാധ്യാപകനാണെന്നും 2023 വരെ താൻ സഹായിയായി പോലും പ്രവർത്തിച്ചിട്ടില്ലെന്നും ആരോപണവിധേയനായ അധ്യാപൻ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അധ്യാപകൻ പറഞ്ഞു.
മലപ്പുറം തുവ്വൂർ ഗവ. എൽപി സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമല്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. കുട്ടികൾക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നില്ലെന്നും, ഉച്ചഭക്ഷണം ആവശ്യത്തിന് നൽകുന്നില്ലെന്നും പരാതി നിലവിലുണ്ട്. കുട്ടികളുടെ മാതാപിതാക്കളാണ് സ്കൂൾ അധികൃതർക്ക് പരാതി നൽകിയത്. അതേസമയം, ഫണ്ട് തട്ടിയ സംഭവത്തിൽ പൊലീസിലും വിജിലൻസിലും പരാതി നൽകിയെങ്കിലും കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.