എലത്തൂരിനായി വാശിപിടിച്ച് ശശീന്ദ്രൻ… എൻസിപിയിൽ പോര് മുറുകുന്നു…

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല. എലത്തൂരിനായി വാശിപിടിച്ച് എകെ ശശീന്ദ്രന്‍. കുട്ടനാട്ടില്‍ തോമസ് കെ തോമസിനാണ് മുന്‍തൂക്കം. എകെ ശശീന്ദ്രന്റെ കാര്യത്തില്‍ ദേശീയനേതൃത്വം തീരുമാനിക്കും.
മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു. സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. എലത്തൂരിലേക്ക് എ കെ ശശീന്ദ്രന്‍, മുക്കം മുഹമ്മദ്, പി.എം.സുരേഷ് ബാബു എന്നിവര്‍ അടങ്ങുന്ന പട്ടിക ദേശിയ നേതൃത്വത്തിന് കൈമാറും. ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും ഒന്‍പത് കൊല്ലം മന്ത്രിയുമായ ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് പിസി ചാക്കോയ്ക്ക് യോജിപ്പില്ല. സീറ്റ് ലഭിച്ചില്ലെങ്കില്‍ ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന് സൂചനയുണ്ട്.
എലത്തൂരിലെ സീറ്റ് തര്‍ക്കം മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതിനായി തോമസ് കെ തോമസ് അദ്ദേഹത്തെ കണ്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.



