പാലക്കാട് മത്സരിക്കാന്‍ കെ സുരേന്ദ്രന്‍ വന്നിറങ്ങിയാല്‍ അതേ ഹെലികോപ്റ്ററില്‍ തന്നെ തിരിച്ചു പോകാം;  ബിജെപിക്കെതിരെ ആഞ്ഞടിച്ച്  സന്ദീപ് വാര്യര്‍

ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട് ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ച വളരെ ദുര്‍ബലമാണെന്ന് സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട്  പറഞ്ഞു. ഒരു പൊളിറ്റിക്കല്‍ ഫാമിലിയുടെ കയ്യിലാണ് പാലക്കാട്ടെ ബിജെപിയെന്നും അതുകൊണ്ട് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫണ്ടിന് വേണ്ടിയാണ് പാലക്കാടിനെ എ ക്ലാസ് മണ്ഡലമായി ബിജെപി നേതാക്കള്‍ എഴുതിക്കൊടുക്കുന്നതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

‘പാലക്കാട് മത്സരിക്കാന്‍ കെ സുരേന്ദ്രന്‍ വന്നിറങ്ങിയാല്‍ അതേ ഹെലികോപ്റ്ററില്‍ തന്നെ തിരിച്ചു പോകാം. പാലക്കാട് യുഡിഎഫിന്റെ മാത്രം മണ്ഡലമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും ഞാന്‍ മത്സരിക്കും’, സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപിയില്‍ ഏകാധിപത്യ വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടത് സര്‍ക്കാരിനെതിരായ ജനവികാരം നിയമസഭാ തിരഞ്ഞെടുപ്പിലും ആഞ്ഞടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടന്‍ ഇടത് കോട്ട ഇത്തവണ തകരും. കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നു പറയാം എന്നാല്‍ സിപിഐഎമ്മിനകത്ത് മുഖ്യമന്ത്രി പിണറായി വിജയന് അപ്പുറത്തേക്ക് ഒരു നേതാവിനെയും ഉയര്‍ത്തി കാണിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എ കെ ബാലനോ,  എം എ ബേബിക്കോ,  ഇ പി ജയരാജനോ മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹം പ്രകടിപ്പിക്കാന്‍ പോലും സാധിക്കില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കോണ്‍ഗ്രസിനകത്ത് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാനും പ്രവര്‍ത്തിക്കാനും അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

Related Articles

Back to top button