‘മാധ്യമപ്രവർത്തകരേ, മാരാർജി ഭവന് മുന്നിൽ നിന്ന് പിരിഞ്ഞുപോകൂ, ഞങ്ങളുടെ മുതലാൾജി പാവമാണ്’

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ കുംഭകോണ പരാതി ഉയർന്നതിന് പിന്നാലെ വീണ്ടും ഉന്നംവെച്ച് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. സംഭവം പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ പരിഹസിച്ച് സന്ദീപ് രംഗത്തെത്തിയിരുന്നു. ഇപ്പോൾ വീണ്ടും ഫേസ്ബുക്കിലൂടെ തന്നെ രാജീവ് ചന്ദ്രശേഖറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ.
വിഷയം ചർച്ചയായതിന് പിന്നാലെ തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചർച്ചകൾ നടന്നിരുന്നു. മാരാർജി ഭവന് മുന്നിൽ കാത്ത് നിന്ന മാധ്യമങ്ങൾ ‘മുതലാൾജി’യെ വെറുതെ വിടണമെന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. ‘പ്രിയപ്പെട്ട മാധ്യമപ്രവർത്തകരെ, നിങ്ങൾക്ക് കണ്ണിൽ ചോരയില്ലേ? നിങ്ങൾ മാരാർജി ഭവന്റെ പുറത്ത് കാത്തുനിൽക്കുന്നത് കാരണം മുതലാൾജിക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. മീഡിയ കോർഡിനേറ്റർ വിളിച്ച് കാലുപിടിച്ച് കെഞ്ചിയിട്ടും നിങ്ങൾ പിരിഞ്ഞു പോകാത്തത് കഷ്ടമാണ്. പ്ലീസ് പിരിഞ്ഞുപോകൂ. ഞങ്ങളുടെ മുതലാൾജി പാവമാണ്’, സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. രാജീവ് ചന്ദ്രശേഖറിനെതിരായ പരാതിയുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ‘മുതലാളി മാരാർജി ഭവൻ വിറ്റ് ഒരു പോക്ക് പോകും’ എന്നായിരുന്നു സന്ദീപ് വാര്യർ പ്രതികരിച്ചത്.


