നയതന്ത്ര സ്വർണക്കടത്ത് പ്രതി സന്ദീപ് നായർക്ക് ഹൃദയാഘാതം..
നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു സ്വർണക്കടത്ത് കേസിൽ കോടതി കുറ്റവിമുക്തനാക്കി വിധി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് സംഭവം. വിധി കേട്ടുകഴിഞ്ഞ് ഭാര്യയും ബന്ധുവും ഒരുമിച്ച് തിരുവനന്തപുരത്തെ വസതിയിലേക്ക് പോകാൻ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തു നിൽക്കവേയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ നാല് ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോഗ്രാം ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലാണ് സന്ദീപ്.
നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവർക്കൊപ്പം മുഖ്യ പ്രതികളിലൊരാളാണ് സന്ദീപ് നായർ. കേസിൽ ഒന്നേകാൽ വർഷത്തോളം കോഫെപോസ കരുതൽ തടങ്കലിലായിരുന്ന സന്ദീപ് 2021 ഒക്ടോബറിൽ ജയിൽമോചിതനായിരുന്നു. നയതന്ത്ര സ്വർണക്കടത്തു കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്വപ്നയെയും സന്ദീപിനെയും 2020 ജൂലായ് 11-ന് ബെംഗളൂരുവിൽ നിന്നാണ് എൻഐഎ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. തൊട്ടുപിന്നാലെ കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ സംഘങ്ങളും സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എൻഐഎ, കസ്റ്റംസ് കേസുകളിൽ നാലാം പ്രതിയും ഇ.ഡി.കേസിൽ മൂന്നാം പ്രതിയുമാണ് സന്ദീപ് നായർ.