നുണകള്‍ മാത്രം ഉത്‌പാദിപ്പിക്കുന്ന  സംഘപരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്‌പന്നം … ‘ദ കേരള സ്റ്റോറി 2’ ന് എതിരെ സജി ചെറിയാൻ

‘ദ കേരള സ്‌റ്റോറി’യുടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്ത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസിനെ മുറിവേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ദ കേരള സ്റ്റോറി’ എന്ന പ്രൊപ്പഗാണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണെന്നും, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത, നുണകള്‍ മാത്രം ഉത്‌പാദിപ്പിക്കുന്ന  സംഘപരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്‌പന്നം  മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നില്‍ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ശ്രമിക്കുന്നത്. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവര്‍ത്തിച്ചും, വിദ്വേഷം പടര്‍ത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഈ നീക്കം ആസൂത്രിതമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസന്‍സല്ല. അന്വേഷണ ഏജന്‍സികളും,  കോടതികളും തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ്. വര്‍ഗീയ വിഷവിത്തുകള്‍ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Back to top button