ശബരിപാത: 303.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി

അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍നിന്ന് 303.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി.

എറണാകുളം ജില്ലയില്‍നിന്ന് 152.05 ഹെക്ടറും ഇടുക്കിയില്‍നിന്ന് 31.64 ഹെക്ടറും കോട്ടയത്തുനിന്ന് 119.8 ഹെക്ടറുമാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉത്തരവിലുണ്ട്. എറണാകുളം ജില്ലയില്‍ 17 വില്ലേജുകളിലെയും ഇടുക്കിയില്‍ മൂന്നിടത്തെയും കോട്ടയത്ത് 13 വില്ലേജുകളിലെയുമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഉത്തരവിറങ്ങിയതോടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. അങ്കമാലിയില്‍നിന്ന് കാലടി വരെയുള്ള റെയില്‍വേ ലൈന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 111 കിലോമീറ്ററാണ് നിര്‍ദിഷ്ട പദ്ധതി.

പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാരാണ് നല്‍കുക. ഇതുപ്രകാരം കിഫ്ബി വഴി 1900 കോടി രൂപ നല്‍കും. ഭൂമി ഏറ്റെടുക്കാനുള്ള തുകയും ഇതില്‍പ്പെടും. ഇടുക്കിയെ റെയില്‍വേ ഭൂപടത്തിലേക്ക് കൊണ്ടുവരികയും ശബരിമല തീര്‍ഥാടകര്‍ക്ക് സഹായമാകുകയും ചെയ്യുന്ന പദ്ധതി അത്യാവശ്യമാണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. 1997-98 റെയില്‍വേ ബജറ്റില്‍ അനുവദിച്ച പദ്ധതിയാണിത്.

Related Articles

Back to top button