ബൈക്കിന് സൈഡ് കൊടുത്തില്ല, വട്ടം വെച്ച് ബസ് തടഞ്ഞു, ഡ്രൈവറെയും കണ്ടക്ടറെയും റോഡിലിട്ട് തല്ലി; 3 പേർ പിടിയിൽ…
ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ച് പരിക്കൽപ്പിക്കുകയും ചെയ്ത കേസിലെ മുന്ന് പ്രതികൾ അറസ്റ്റിൽ. കാറളം വെള്ളാനി സ്വദേശികളായ കൊല്ലായിൽ വീട്ടിൽ സേതു (29 ), കുറുവത്ത് വീട്ടിൽ ബബീഷ് (42), പുല്ലത്ത് വീട്ടിൽ സബിൽ (25 ) എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. കാറളം നന്ദിയിൽ നിന്നും ഇരിഞ്ഞാലക്കുടയിലേക്ക് ലാസ്റ്റ് ട്രിപ്പ് പോയിരുന്ന മംഗലത്ത് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയുമാണ് സംഘം മർദ്ദിച്ചത്
വെള്ളാനി യൂണിയൻ ഓഫീസിന് സമീപത്തു വച്ച് തങ്ങളുടെ വാഹനത്തിന് ബസ് ഡ്രൈവർ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു യുവാക്കളുടെ ആക്രമണം. ബൈക്കിലെത്തിയ സംഘം ബസിനെ വട്ടം വെച്ച് തടഞ്ഞ് നിർത്തി ബസിന്റെ ഉള്ളിലേക്ക് കയറി കണ്ടക്ടർ താണിശ്ശേരി സ്വദേശി പ്ലാശ്ശേരി വീട്ടിൽ റെനീത് (42)എന്നയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, ഡ്രൈവറായ മാള സ്വദേശി ഒറവന്തുരുത്തി വീട്ടിൽ വിനോദ് (48) എന്നയാളെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്യുകയായിരുന്നു. ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു. ബസ് ഉടമ നൽകിയ പരാതിയിലാണ് കാട്ടൂർ പൊലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്