ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ധാക്കയിലേക്ക്

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയുമായ ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ഡിസംബർ 31-ന് ധാക്കയിൽ നടക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹം പങ്കുചേരും. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിന് ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ, ഈ സന്ദർശനം നിർണ്ണായകമായ ഒരു നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

പതിറ്റാണ്ടുകളായി ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഭരണകൂടം തകർന്നതോടെ, ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ ശക്തികളുമായി ആശയവിനിമയം നടത്തേണ്ടത് ഇന്ത്യയുടെ കൂടി ആവശ്യമാണ്. ഖാലിദ സിയയുടെ മരണത്തിന് തൊട്ടുപിന്നാലെ, 17 വർഷത്തെ പ്രവാസത്തിന് ശേഷം അവരുടെ മകനും ബിഎൻപി നേതാവുമായ താരീഖ് റഹ്മാൻ രാജ്യത്തേക്ക് തിരിച്ചെത്തിയതും ശ്രദ്ധേയമാണ്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിഎൻപി അധികാരത്തിൽ വരാൻ സാധ്യതയുള്ളതിനാൽ, പാർട്ടിയുമായി ഒരു പുതിയ ബന്ധം കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ ശ്രമമായാണ് ജയശങ്കറിന്റെ ഈ സന്ദർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിഎൻപി നേതാവ് താരീഖ് റഹ്മാൻ അടുത്തിടെ നടത്തിയ പ്രസ്താവനകൾ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.  ഡൽഹിയുമല്ല, പിണ്ടിയുമല്ല , ബംഗ്ലാദേശാണ് എല്ലാറ്റിനും മുൻപ് – എന്നതായിരുന്നു അദ്ദേഹം പറഞ്ഞത്.

Related Articles

Back to top button