കുവൈത്ത് തീപിടുത്തം… മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 17.31 കോടി രൂപ…

കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട 49 എൻബിടിസി ജീവനക്കാരുടെ കുടുംബങ്ങൾക്ക് 17.31 കോടി രൂപ കൈമാറി. അവരുടെ 48 മാസത്തെ ശമ്പളത്തിന് സമാനമായ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് തുകയായ 618,240 കുവൈത്തി ദിനാർ ആണ് എൻബിടിസി ഗ്രൂപ്പ് മരണപ്പെട്ടവരുടെ ആശ്രിതർക്ക് കൈമാറിയത്.

ജീവൻ നഷ്ടപ്പെട്ട ഓരോ കുടുംബങ്ങളും എൻബിടിസിയുടെ കൂടി ഭാഗമാണെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തോടൊപ്പം ഇനിയും കൂടെയുണ്ടാകുമെന്നും ഇൻഷുറൻസ് പ്രഖ്യാപന ചടങ്ങിൽ എൻ‌ബി‌ടി‌സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെജി എബ്രഹാം അറിയിച്ചു. എൻ‌ബി‌ടി‌സി മാനേജ്‌മെൻറ് അടുത്ത ആഴ്ച, അഗ്നിബാധയിൽ മരിച്ച ഇന്ത്യൻ ജീവനക്കാരുടെ കുടുംബങ്ങളെ നേരിട്ട് സന്ദർശിക്കുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

എൻ‌ബി‌ടി‌സി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ, മരിച്ചവരുടെ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് ക്ലെയിമുകൾ കുവൈത്തിലെ എംബസി പ്രതിനിധികൾ, ലുലു എക്സ്ചേഞ്ച് ഗ്രൂപ്പ്, എൻ‌ബി‌ടി‌സി മാനേജ്‌മെന്റ്, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ എൻബിടിസി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം 49 ജീവനക്കാരുടെയും നിയമപരമായ അവകാശികൾക്ക് ഇൻഷുറൻസ് തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഔദ്യോഗികമായി കൈമാറി.

എൻബിടിസി ജീവനക്കാർക്ക് കമ്പനി പ്രത്യേകമായി നൽകുന്ന ഇൻഷുറൻസ് പരിരക്ഷയാണ് ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ്. കുവൈത്തിൽ നിയപരമായി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമല്ലെന്നിരിക്കെ, എൻബിടിസിയുടെ കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ പ്രത്യേകമായി കമ്പനി നൽകിവരുന്നുണ്ടെന്ന് മാനേജ്‍മെന്റ് അറിയിച്ചു. ഇതുപ്രകാരം സാധാരണ മരണമോ, അപകട മരണമോ സംഭവിച്ചാലും, അപകടങ്ങളിൽ പരിക്ക് പറ്റിയാലും, ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രകാരം ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ എൻബിടിസി ലഭ്യമാക്കുന്നുണ്ട്.

Related Articles

Back to top button