‘എന്റെ വാക്കുകൾ എന്റേതുമാത്രം’; വി.ഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിനി ആൻ ജോർജ്..
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സസ്‌പെന്‍ഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയിലേക്കും വഴിതെളിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്. വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ ഗൂഢാലോചനാ സിദ്ധാന്തങ്ങളെ തള്ളിക്കളയുന്നതായി നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ചില സംഭവങ്ങള്‍ കൈപ്പിടിയില്‍ നില്‍ക്കാതെ വലിയ മാനങ്ങള്‍ സൃഷ്ടിച്ച് പരിണമിക്കാറുണ്ടെന്നും നടി കുറിച്ചു.
റിനി ആന്‍ ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ചില സംഭവങ്ങള്‍ നമ്മുടെ കൈപ്പിടിയില്‍ നില്‍ക്കാതെ വല്ലാത്ത മാനങ്ങള്‍ സൃഷ്ടിച്ച് പരിണമിക്കാറുണ്ട്. ഈയിടെ എനിക്കും അത്തരം ഒരു അനുഭവമുണ്ടായി. സാമൂഹ്യജീവി എന്ന നിലയില്‍ പൊതുഇടങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്. എന്നാല്‍ അതിന് പിന്നില്‍ പതിവ് ഗൂഡാലോചന സിദ്ധാന്തം ഉന്നയിക്കുകയും അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുകയും ചെയ്യുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിടുകയും ചെയ്യുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ? ഉള്ളില്‍ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞത്. അതുകൊണ്ട് മനസും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്തം ചെയ്യുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. അത്തരക്കാര്‍ പറ്റുമെങ്കില്‍ ഒന്നുകൂടി ചിലപ്പതികാരം വായിക്കുക. എന്റെ വാക്കുകള്‍ എന്റേത് മാത്രമാണ്. ഒരു ഗൂഡാലോചന സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവുകയില്ല…