പാചകവാതക ക്ഷാമത്തിന് ആശ്വാസം… രണ്ട് കൂറ്റൻ എൽപിജി കപ്പലുകൾ നാളെയും മറ്റന്നാളുമായി ഇന്ത്യയിലെത്തും…

ന്യൂഡൽഹി: എല്‍പിജി പ്രതിസന്ധിക്കു താല്‍ക്കാലിക ആശ്വാസമായി 92,700 ടണ്‍ എല്‍പിജിയുമായി ശിവാലിക്, നന്ദാദേവി എന്നീ എല്‍പിജി ടാങ്കറുകള്‍ നാളെയും മറ്റന്നാളുമായി ഗുജറാത്തിലെ മുന്ദ്ര, കാണ്ട്ല തുറമുഖങ്ങളില്‍ എത്തും. ശിവാലിക് എല്‍പിജി ടാങ്കറിൽ 46,000 മെട്രിക് ടണ്‍ എല്‍പിജിയും നന്ദാദേവി എല്‍പിജി ടാങ്കറിൽ 46,000 മെട്രിക് ടണ്‍ എല്‍പിജിയും ഉണ്ട്.
ഇന്ത്യന്‍ പതാകയുള്ള ഇവയ്ക്ക് സുരക്ഷയൊരുക്കാന്‍ മൂന്ന് നാവികസേനാ കപ്പലുകളും പ്രദേശത്തുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇറാനുമായി നടത്തിയ നയതന്ത്രനീക്കങ്ങള്‍ക്കൊടുവിലാണ് ഹോര്‍മുസ് കടലിടുക്ക് പ്രദേശത്തുണ്ടായിരുന്ന കപ്പലുകള്‍ക്കു യാത്ര തുടരാന്‍ വെള്ളിയാഴ്ച രാത്രി അനുമതി ലഭിച്ചതെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചിരുന്നു.
അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചത്. ഇന്ത്യയുടെ എണ്ണ കപ്പലുകൾ ആക്രമിക്കില്ലെന്നും ഇറാൻ ഉറപ്പ് നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസാദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്.
ഇന്ത്യൻ കപ്പലുകൾ ഇനിയും സുരക്ഷിതമായി ഹോർമുസ് കടക്കുമെന്നാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഇറാൻ പ്രതിനിധിയായ മൊഹമ്മദ് ഫത്താലി ഇന്ത്യ ഇറാന്റെ ഉറ്റ സുഹൃത്താണെന്നും ശുഭകരമായ വാർത്തകൾ കേൾക്കാമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് ശിവാലിക്, നന്ദാദേവി എന്ന കപ്പലുകൾ ഹോർമുസ് കടന്നത്.
ഇന്ത്യയും ഇറാനും ഒരേ താത്പര്യങ്ങളാണ് കൈക്കൊള്ളുന്നത് എന്നും ഫത്താലി പറഞ്ഞിരുന്നു. സഹകരണവും സുഹൃത്ത്ബന്ധവും വഴി ഉടലെടുക്കപ്പെട്ടതാണ് ഇറാൻ-ഇന്ത്യ ബന്ധം. യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യ പല രീതിയിൽ ഇറാനെ സഹായിച്ചിട്ടുണ്ട് എന്നും ഫത്താലി വ്യക്തമാക്കിയിരുന്നു.
അതേസമയം ഹോർമുസ് കടലിടുക്ക് ഏതുവിധേനയും തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായി ചൈന അടക്കമുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലുകളും മറ്റും അയക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. കടലിടുക്ക് തുറക്കുന്നതിനും സുരക്ഷിതമായി നിലനിർത്തുന്നതിനും ഈ രാജ്യങ്ങൾ അമേരിക്കയ്ക്കൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.



