രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും മാറ്റിനിർത്തും… സംഘടനയുടെ നടപടിക്രമം വ്യക്തമാക്കി ബി. ഉണ്ണികൃഷ്ണൻ

എറണാകുളം: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന് വ്യക്തമാക്കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. സമാനമായ മറ്റ് കേസുകളില്‍ ഫെഫ്ക സ്വീകരിച്ച അതേ നിലപാടും നടപടിക്രമവും തന്നെയാകും ഈ കേസിലും സ്വീകരിക്കുക എന്ന് ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

‘ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ ഫെഫ്ക മെമ്പര്‍ ആണെങ്കില്‍ ആ കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ മാറ്റിനിര്‍ത്തുക എന്നതാണ് ഫെഫ്കയുടെ നടപടിക്രമം. ആ നിര്‍ദേശം ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും നല്‍കിയിട്ടുണ്ട്. അവര്‍ ഓണ്‍ലൈന്‍ ആയി മീറ്റിംഗ് കൂടി അതില്‍ തീരുമാനമെടുക്കും,’ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഐസിസിയില്‍ യുവനടിയുടെ പരാതി വന്നിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്. ഇതിനിടെ പുറത്തേയ്ക്ക് ഓടിയ നടി സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞു. കോട്ടയത്തെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്.

ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. നേരത്തെ രഞ്ജിത്തിനെതിരെ സമാനരീതിയില്‍ രണ്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. ബംഗാളി നടിയും ഒരു യുവാവുമായിരുന്നു രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ മതിയായ തെളിവുകളില്ലെന്ന് കാണിച്ച് കോടതി ഈ കേസുകള്‍ റദ്ദാക്കുകയായിരുന്നു. അതേസമയം, 14 ദിവസത്തേക്കാണ് രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തന്നെ വാദം കേള്‍ക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

കേസിനെ നിയമപരമായി നേരിടുമെന്നും പരാതി വ്യാജമാണെന്നും രഞ്ജിത്ത് പ്രതികരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിക്കാതെ മജിസ്ട്രേറ്റിന്റെ വസതിയിലേക്കാണ് എത്തിച്ചതെന്നും പൊലീസ് അത്തരത്തിലൊരു തിടുക്കം കാട്ടിയെന്നും രഞ്ജിത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്ത് മൊഴി നല്‍കിയത്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്ന സമയത്ത് സിനിമാ ലൊക്കേഷനില്‍ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യും. ഐസിസി അംഗങ്ങളുടെയും മൊഴിയെടുക്കും.

Related Articles

Back to top button